ഗസ്സയിലെ ആശുപത്രികളിൽ ശേഷിക്കുന്നത് മൂന്ന് ദിവസത്തേക്ക് മാത്രമുള്ള ഇന്ധനമെന്ന് ആരോഗ്യമന്ത്രാലയം
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 52,567 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 118,610 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗസ്സ: ഗസ്സയിലെ ആശുപത്രികളിൽ ശേഷിക്കുന്നത് മൂന്ന് ദിവസത്തേക്ക് മാത്രമുള്ള ഇന്ധനമെന്ന് ആരോഗ്യമന്ത്രാലയം. ആശുപത്രികൾക്ക് നിശ്ചയിച്ച ഇന്ധന സംഭരണ മേഖലകളിലേക്ക് അന്താരാഷ്ട്ര, യുഎൻ സംഘടനകൾ പ്രവേശിക്കുന്നത് ഇസ്രായേൽ തടയുകയാണ്. നിലവിലുള്ള ഇന്ധനം മൂന്ന് ദിവസത്തെ പ്രവർത്തനത്തിന് മാത്രമേ തികയുകയുള്ളൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
2023 ഒക്ടോബർ ഏഴ് മുതൽ തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ വൈദ്യുത വിതരണ സംവിധാനം മുഴുവൻ തകർന്നിരിക്കുകയാണ്. ഗസ്സയിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ, തിയറ്ററുകൾ, മറ്റു നിർണായക വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ജനറേറ്ററുകളുടെ സഹായത്തോടെയാണ്. ഇന്ധനവിതരണം തടസ്സപ്പെടുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിലക്കും.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 52,567 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 118,610 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിക്കുമെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. തങ്ങളുടെ സുരക്ഷക്ക് അത് അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
Adjust Story Font
16