അമേരിക്കൻ സമ്മർദം: ക്യൂബയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു, സഹായ വാഗ്ദാനവുമായി ചൈനയും റഷ്യയും
വെനിസ്വേലയിലെ സോഷ്യലിസ്റ്റ് നേതാവിനെ അട്ടിമറിച്ച ശേഷം ക്യൂബയിലെ കമ്യുണിസ്റ്റ് സർക്കാരിനെ ദുർബലപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്

- Updated:
2026-02-10 11:23:02.0

ഹവാന: അമേരിക്കൻ സമ്മർദത്തെ തുടർന്ന് സോഷ്യലിസ്റ്റ് ദ്വീപ് രാഷ്ട്രമായ ക്യൂബയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. ക്യൂബയിലേക്കുള്ള എല്ലാ എണ്ണ കയറ്റുമതിയും നിർത്തിവയ്ക്കാനുള്ള മെക്സിക്കോയുടെ തീരുമാനം ഇന്ധനക്ഷാമത്തിന്റെ പ്രഹരം ഇരട്ടിയാക്കി. ഒരു ദശാബ്ദത്തിനിടെ എണ്ണ ഇറക്കുമതിയില്ലാതെ പിന്നിടുന്ന ആദ്യ മാസമാണിത്. 2015ന് ശേഷം ആദ്യമായി ക്യൂബയിലേക്കുള്ള എണ്ണ ഇറക്കുമതി പൂജ്യത്തിലെത്തി.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടികൊണ്ടുപോയ അമേരിക്കൻ നടപടിക്ക് പിന്നാലെ ക്യൂബയിലേക്ക് മെക്സിക്കോയിൽ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. മെക്സിക്കോയിൽ നിന്നുള്ള പ്രതിമാസ അസംസ്കൃത എണ്ണ ക്യൂബയെ ഒരു മാസത്തെ ആവശ്യകത നിറവേറ്റാൻ ആവശ്യമായ ഗ്യാസോലിൻ ഉത്പാദിപ്പിക്കാൻ സഹായിച്ചിരുന്നു.
എന്നാൽ ക്യൂബക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഏതൊരു സാധനത്തിനും തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി കണക്കിലെടുത്ത് നിലവിൽ എണ്ണ വില്പന നിർത്തിവെച്ചിരിക്കുകയാണ് മെക്സിക്കോ. ഇത് ക്യൂബയുടെ സാമ്പത്തിക അടിത്തറക്ക് കനത്ത പ്രഹരമേല്പിച്ചു.
വൈദ്യുതി ഉൽപാദനം, ഗതാഗതം, ഭക്ഷ്യ വിതരണം എന്നിവയ്ക്ക് ക്യൂബ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്. വെനിസ്വേലയിലെ സോഷ്യലിസ്റ്റ് നേതാവിനെ അട്ടിമറിച്ച ശേഷം ക്യൂബയിലെ കമ്യുണിസ്റ്റ് സർക്കാരിനെ ദുർബലപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്.
എന്നാൽ ക്യൂബയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നതിനിടെ സഹായ വാഗ്ദാനവുമായി റഷ്യയും ചൈനയും. അമേരിക്കൻ സമ്മർദത്തെ അതിജയിച്ച് ചൈന സഹായം നൽകുന്നത് തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ക്യൂബൻ ജനതയുടെ അടിസ്ഥാന ഉപജീവനത്തിനും വികസനത്തിനുമുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണ് അമേരിക്ക നടത്തുന്നതെന്നും അദേഹം പറഞ്ഞു. ക്യൂബക്ക് ആവശ്യമായ എന്ത് സഹായവും നൽകുമെന്നും സാധ്യമായ പരിഹാരങ്ങൾക്കായി ചർച്ച ചെയ്യുന്നുണ്ടെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു.
Adjust Story Font
16
