ഗസ്സ വംശഹത്യ; റഫയിൽ മരണസംഖ്യ ഉയരുന്നു
റഫ നഗരത്തിനടുത്തുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 39 ഫലസ്തീനികൾ കൊല്ലപ്പെടുകയും 220- ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ മെഡിക്കൽ റിലീഫ് സൊസൈറ്റി

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. റഫ നഗരത്തിനടുത്തുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 39 ഫലസ്തീനികൾ കൊല്ലപ്പെടുകയും 220- ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ മെഡിക്കൽ റിലീഫ് സൊസൈറ്റി അറിയിച്ചു.
നെറ്റ്സാരിം ഇടനാഴിയിലെ മറ്റൊരു ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ആയിരങ്ങൾ ഭക്ഷണം ലഭിക്കാതെ വലയുകയാണ്. ഇസ്രായേൽ സൈനിക മേൽനോട്ടത്തിൽ ഗസ്സയിൽ മൂന്നാമത് താൽക്കാലിക ഭക്ഷ്യവിതരണ കേന്ദ്രം തുടങ്ങിയെങ്കിലും രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമായില്ല.
ഫലസ്തീൻ ജനതക്ക് പിന്തുണ നൽകി യെമനിലെ ഹൂതികൾ ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം വീണ്ടും മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതോടെ വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയായിരുന്നു.
റഫയിലെ സഹായ വിതരണ കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ 23 പേരെ റഫയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. റഫയിൽ യുഎസ് പിന്തുണയുള്ള ജിഎച്ച്എഫ് സ്ഥാപിച്ച സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഈ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്.
Adjust Story Font
16

