'ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ദുരന്തമാണ് യുദ്ധം വരുത്തിവെക്കുന്നത്': നയതന്ത്ര പരിഹാരം വേണമെന്ന് ജർമ്മനി
യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ അതിന്റെ ആഘാതം ആഗോളതലത്തിൽ പ്രകടമാണെന്ന് പിസ്റ്റോറിയസ് ചൂണ്ടിക്കാട്ടി.

- Published:
26 March 2026 10:16 AM IST

കാൻബറ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്.
ഓസ്‌ട്രേലിയൻ പാർലമെന്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലവിലെ യുദ്ധം ഒരു 'സാമ്പത്തിക ദുരന്തം' ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഉടൻ തന്നെ ഒരു നയതന്ത്ര പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ അതിന്റെ ആഘാതം ആഗോളതലത്തിൽ പ്രകടമാണെന്ന് പിസ്റ്റോറിയസ് ചൂണ്ടിക്കാട്ടി. ഈ സംഘർഷത്തിൽ ജർമ്മനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"വളരെ വ്യക്തമായി പറഞ്ഞാൽ, ഈ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ദുരന്തമാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ തന്നെ പ്രകടമാണ്. തുടക്കം മുതൽ തന്നെ ഈ കാര്യത്തിൽ ഞങ്ങളോട് ആരും ആലോചിച്ചിട്ടില്ല, ആരും അഭിപ്രായം ചോദിച്ചിട്ടുമില്ല. ഇത് ഞങ്ങളുടെ യുദ്ധമല്ല, അതുകൊണ്ടുതന്നെ ഇതിലേക്ക് വലിച്ചിഴക്കപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല" അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങളും വെടിവെപ്പും അവസാനിപ്പിക്കാൻ അമേരിക്കയോടും ഇറാനോടും അദ്ദേഹം അഭ്യർത്ഥിച്ചു. മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾക്ക് ജർമ്മനി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അതിനുള്ള സമയം ഇപ്പോഴായിട്ടില്ലെന്നും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നതെന്നും പിസ്റ്റോറിയസ് വ്യക്തമാക്കി.
Adjust Story Font
16
