സൈന്യത്തിലെ എണ്ണം വർധിപ്പിച്ച് ജർമനി; ഒരുങ്ങുന്നത് റഷ്യയുമായുള്ള യുദ്ധത്തിനോ?
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യമാണ് നിർബന്ധിത സൈനിക സേവനത്തിലൂടെ ജർമനി ലക്ഷ്യം വെക്കുന്നത്

- Published:
21 Jan 2026 4:10 PM IST

ബെർലിൻ: യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യത്തെ നിർമിക്കാനൊരുങ്ങുകയാണ് ജർമനി. കഴിഞ്ഞ മാസം പാസാക്കിയ നിയമപ്രകാരം 18 വയസ് തികഞ്ഞ ജർമൻ പുരുഷന്മാർക്ക് സൈനിക സേവനത്തിനായി തയ്യാറെടുക്കാനുള്ള അറിയിപ്പുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യമാണ് നിർബന്ധിത സൈനിക സേവനത്തിലൂടെ ജർമനി ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യമായി മാറേണ്ടതുണ്ടെന്ന ചാൻസലർ ഫ്രെഡറിക് മെർസിന്റെ പാർലമെന്റിലെ പ്രസ്താവനക്ക് പിന്നാലെ ജർമൻ സൈന്യത്തിലെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. വളരെ കാലമായി ഉണ്ടായിരുന്നതിൽ വെച്ച് ഏറ്റവും വലിയ സൈന്യമാണ് ജർമനിക്ക് ഇപ്പോൾ ഉള്ളതെന്ന് സെന്റർ ഓഫ് മിലിട്ടറി ഹിസ്റ്ററി ആൻഡ് സോഷ്യൽ സയൻസസിലെ മുതിർന്ന ഗവേഷകനായ ടിമോ ഗ്രാഫ് അൽ ജസീറയോട് പറഞ്ഞു. ഉദാരമായ ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് ഭരണകൂടം യുവാക്കളെ സർവീസിലേക്ക് ആകർഷിക്കുന്നത്. 2035 ആകുമ്പോഴേക്കും ജർമനി നാറ്റോയിൽ 260,000 സജീവ സൈനികരെ എത്തിക്കുമെന്നും റിസർവ് സൈനികരുടെ എണ്ണം 200,000 ആയി ഇരട്ടിയാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ശീതയുദ്ധത്തിന്റെ അവസാനത്തിൽ ഉണ്ടായിരുന്ന അര ദശലക്ഷം സൈനികരുടെ സൈന്യത്തിന് അടുത്താണ് ഈ സംഖ്യ.
എന്നാൽ ജർമൻ സൈന്യം ശക്തിപ്പെടുന്നു എന്ന വാർത്ത റഷ്യൻ ക്യാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. 'ജർമനിയുടെ പുതിയ സർക്കാർ റഷ്യയുമായുള്ള പൂർണ തോതിലുള്ള സൈനിക ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നു.' ജർമനിയിലെ റഷ്യൻ അംബാസഡർ സെർജി നെച്ചായേവ് കഴിഞ്ഞ മാസം ജർമൻ വാർത്താ പോർട്ടലായ അപ്പോളട്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വർഷം സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനായി ജർമനി 125 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. നാല് വർഷമായി യുക്രൈനിൽ ആക്രമണം നടത്തുന്ന റഷ്യ മേഖലയിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഇത് അവരുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനത്തിന് തുല്യമാണ്. കൂടാതെ 2021ലെ ബജറ്റായ 48 ബില്യൺ യൂറോയുടെ (56 ബില്യൺ ഡോളർ) ഇരട്ടിയിലധികവുമാണ്. 2030 ആകുമ്പോഴേക്കും ജർമനി തങ്ങളുടെ ജിഡിപിയുടെ 3.5 ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിൽ വിശ്വാസം നഷ്ടപ്പെട്ടതും ജർമനിയെ സ്വന്തമായി സൈന്യത്തെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ചു. 2025 ജൂണിൽ സ്റ്റേറ്റ് ചാനലായ ZDF നടത്തിയ സർവേയിൽ, നാറ്റോയുടെ ഭാഗമായി യുഎസ് യൂറോപ്പിന്റെ സുരക്ഷ ഉറപ്പ് നൽകുമോ എന്ന ചോദ്യത്തിന് 73% പേരും ഇല്ല എന്നാണ് മറുപടി നൽകിയത്. ഡിസംബറോടെ ഇത് 84% ആയി ഉയർന്നു. പത്തിൽ ഒമ്പത് ജർമൻകാരും യൂറോപ്പിലെ യുഎസ് രാഷ്ട്രീയ സ്വാധീനത്തെ ദോഷകരമായാണ് കാണുന്നത്. റഷ്യ യുക്രൈനിൽ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ച 2022ൽ തന്നെ യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യത്തെ നിർമിക്കുമെന്ന് സോഷ്യൽ ഡെമോക്രാറ്റ് ഒലാഫ് ഷോൾസും വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭരണകൂടം നടപടികളിലേക്ക് കടന്നിരിക്കുന്നത്.
Adjust Story Font
16
