ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ കനത്ത റോക്കറ്റ് ആക്രമണം; തെല്‍ അവീവില്‍ അപായ സൈറണുകൾ
അമേരിക്കൻ-ഇസ്രായേൽ ആക്രമണം അവസാനിക്കുന്നത് വരെ തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല

- Published:
10 April 2026 7:46 AM IST

തെൽ അവീവ്: ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ശക്തമായ ആക്രമണം. തെല്‍ അവീവ് അടക്കമുള്ള മധ്യ ഇസ്രായേലിലും വടക്കൻ ഇസ്രായേലിലും റോക്കറ്റ് ആക്രമണത്തെത്തുടർന്ന് അപായ സൈറണുകൾ മുഴങ്ങി.
മധ്യ ഇസ്രായേലിലെ തെൽ അവീവ് മേഖലയിൽ ഹിസ്ബുല്ല തൊടുത്തുവിട്ട റോക്കറ്റുകളിൽ ഒന്ന് വ്യോമപ്രതിരോധ സംവിധാനം തടുത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. മറ്റൊന്ന് ആൾവാസമില്ലാത്ത തുറസ്സായ സ്ഥലത്ത് പതിച്ചതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
നഹാരിയ, കിര്യത് ഷിമോണ, ഹൈഫ തുടങ്ങിയ നഗരങ്ങളിലും അതിർത്തിക്കടുത്തുള്ള അവിവിം, മനാര, മെതുല തുടങ്ങിയ സെറ്റിൽമെന്റുകളിലും വ്യാഴാഴ്ച മുതൽ 60ഓളം റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. തെക്കൻ ലെബനാനിലെ തയ്ബെ, ബിന്റ് ജ്ബൈൽ മേഖലകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈനിക ഗ്രൂപ്പുകളെ ലക്ഷ്യമിട്ടും ആക്രമണം നടന്നതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
അമേരിക്കൻ-ഇസ്രായേൽ ആക്രമണം അവസാനിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധം തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ലെബനാനിലുടനീളം ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ല തിരിച്ചടി ശക്തമാക്കിയത്.
Adjust Story Font
16
