'പറയൂ പ്രധാനമന്ത്രി, നിങ്ങൾ എങ്ങനെ ഉറങ്ങും'? നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ ബന്ദികളുടെ കുടുംബാംഗങ്ങൾ
ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ തുടർന്ന് കൊണ്ടിരിക്കുന്ന സൈനിക ആക്രമണവും, മാരകമായ ബോംബാക്രമണവും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനം അപകടത്തിലാക്കുന്നുവെന്ന് അവർ കുറ്റപ്പെടുത്തി

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതഹ്യാവിനെതിരെ രൂക്ഷ വിമർശനവുമായി ഗസ്സയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങൾ. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്കിടേയാണ് അവർ രംഗത്തെത്തിയത്. ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ തുടർന്ന് കൊണ്ടിരിക്കുന്ന സൈനിക ആക്രമണവും, മാരകമായ ബോംബാക്രമണവും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനം അപകടത്തിലാക്കുന്നുവെന്ന് അവർ കുറ്റപ്പെടുത്തി.
ശനിയാഴ്ച, തെൽ അവീവ്, ഷാർ ഹനെഗെവ് ജംഗ്ഷൻ, കിര്യത്ത് ഗാട്ട്, ജറുസലേം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. ഇസ്രായേൽ സർക്കാർ തങ്ങളുടെ കുടുംബാംഗങ്ങളെ തിരിച്ച് കൊണ്ട് വരുന്നതിനേക്കാൾ മുൻഗണന യുദ്ധത്തിന് നൽകുന്നുവെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ബന്ദികളാക്കിയവരെ തിരിച്ച് കൊണ്ട് വരാനുള്ള ചർച്ചകൾ തുടരണം, അവരെ തിരികെ കൊണ്ട് വരാനുള്ള കരാറിലെത്തുന്നത് വരെ ചർച്ച ഉപേക്ഷിക്കരുതെന്നും അവർ പറഞ്ഞു.
'പറയൂ പ്രധാനമന്ത്രി, നിങ്ങൾ രാത്രി ഉറങ്ങുകയും രാവിലെ എഴുനേൽക്കുകയും ചെയ്യുന്നതെങ്ങനെയാണ്? 58 ബന്ധികളെ ഉപേക്ഷിക്കുയാണെന്ന് അറിഞ്ഞ് കൊണ്ട് നിങ്ങൾ ഏങ്ങനെ കണ്ണാടിയിൽ നോക്കും'?- ബന്ദിയാക്കപ്പെട്ട മതാൻ സൻഗൗക്കറുടെ അമ്മ ഐനവ് ചോദിക്കുന്നു.
ഇസ്രായേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ അടുത്ത തലവനായി മേജർ ജനറൽ ഡേവിഡ് സിനിയെ നെതന്യാഹു നാമനിർദ്ദേശം ചെയ്തതതോടെയാണ് ബന്ദികളുടെ കുടുംബങ്ങൾക്കിടയിൽ രോഷം ശക്തമായത്.
'ഞാൻ ബന്ദി ഇടപാടുകളെ എതിർക്കുന്നു, ഇതൊരു ശാശ്വത യുദ്ധമാണ്'. ഇസ്രായേലിന്റെ ചാനൽ 12 പ്രകാരം ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു കരാറിനും സീനി എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ബന്ദികളുടെ കുടുംബങ്ങൾ മേജർ ജനറൽ സിനിയുടെ വാക്കുകളിൽ പ്രകോപിതരായി " പ്രസിദ്ധീകരണം ശരിയാണെങ്കിൽ, ബന്ദികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിധി നിർണ്ണയിക്കേണ്ട ഒരാളിൽ നിന്ന് വരുന്ന ഞെട്ടിപ്പിക്കുന്നതും അപലപനീയവുമായ വാക്കുകളാണിത് " ഫോറം വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഉപരോധം അവസാനിപ്പിക്കാൻ രണ്ടാഴ്ച്ചയായി നെതന്യാഹുവിന് അന്താരാഷ്ട്രതലത്തിൽ നിന്നും വളരേയധികം സമ്മർദ്ദമുണ്ട്. വിളിക്കപ്പെട്ട എല്ലാ ബ്രിഗേഡുകളും ഇപ്പോൾ ഗസ്സക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നും സൈന്യം പറയുന്നു.
'ആക്രമണങ്ങൾ ഇനിയും ശക്തമാക്കിയാൽ ബാക്കിയുള്ള തടവുകാരെ കൊല്ലാൻ അത് കാരണമാകും. എന്നാൽ നെതന്യാഹു ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലതുപക്ഷ ഇസ്രായേൽ ഗവൺമെന്റിന്റെ ഭാഗമാണ്. വെടിനിർത്തൽ കരാറിന് എതിരായ ആളുകൾ കൂടുതലും യുദ്ധം അവസാനിപ്പിക്കുന്നതിനും എതിരാണ്' - അവർ കൂട്ടിച്ചേർത്തു.
ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ റോനൻ ബാറിനെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് സിനിയെ നിയമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം.
നെതന്യാഹുവിന് റോനൻ ബാറിന് പകരക്കാരനെ നിയമിക്കാൻ സാധിക്കില്ലെന്ന് കോടതി വിധിച്ചെങ്കിലും സിനിയുടെ നിയമനവുമായി അദേഹം മുന്നോട്ട് പോവുകയായിരുന്നു.
Adjust Story Font
16

