'സ്ഥിരമായി മരുന്നുകൾ, കേൾവി കുറവ്...; എത്ര ദുർബലമാണ് അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യം?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്നു വന്നിട്ടുള്ളത്

- Updated:
2026-01-28 03:42:13.0

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്നു വന്നിട്ടുള്ളത്. ഈ വർഷം എൺപത് തികയുന്ന ട്രംപ്, ഈയിടെ ഒരു എംആർഎ സ്കാനിങ്ങിന് വിധേയമായ കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാൽ താൻ പൂർണ ആരോഗ്യവാനാണെന്നും നിരവധി പരിശോധനകളിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
ഒരു സാധാരണ മനുഷ്യനേക്കാൾ കൂടുതൽ സ്റ്റാമിനയും ഊർജസ്വലതയുമുള്ള 'അതിമാനുഷിക പ്രസിഡന്റ്' എന്നാണ് വൈറ്റ് ഹൗസ് ട്രംപിനെ വിശേഷിപ്പിച്ചത്. എന്നാൽ ട്രംപിന്റെ കേൾവി ശക്തി ഇപ്പോൾ പഴയതുപോലെയല്ലെന്ന് ഒരു മുതിർന്ന സ്റ്റാഫ് അംഗം ന്യൂ യോർക്ക് മാഗസിനോട് പറഞ്ഞു. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'അൽഷിമേഴ്‌സ്' എന്ന വാക്ക് പോലും ഓർമിക്കാൻ അദ്ദേഹത്തിനായില്ല. ട്രംപ് അന്ധമായ വിശ്വാസിയാണെന്നും മരണത്തെക്കുറിച്ച് ചിന്തിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപിന്റെ മകൻ എറിക് പറഞ്ഞു. ഭാവിയിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ വർത്തമാനകാലത്തിൽ മനസ് നിറയ്ക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും എറിക് കൂട്ടിച്ചേർത്തു.
ട്രംപ് തന്റെ മരണം പോലും പ്രവചിച്ചതായി ഇന്റർനാഷണൽ ബിസിനസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 'നിങ്ങൾക്കറിയാമോ, 10 വർഷത്തിനുള്ളിൽ അത് ഞാനായിരിക്കും' അദ്ദേഹം തന്റെ ജീവനക്കാരോട് പറഞ്ഞു. സ്വന്തം ജീവിതത്തിന് ഹ്രസ്വമായ സമയപരിധിയാണ് ട്രംപ് മുന്നിൽ കാണുന്നത്. അചഞ്ചലമായ ശക്തി പ്രകടിപ്പിച്ച ഒരു മനുഷ്യനിൽ നിന്നുള്ള ദുർബലതയുടെ അപൂർവ നിമിഷമായിരുന്നു അത്.
ട്രംപിന്റെ കൈകളുടെ പിൻഭാഗത്ത് സ്ഥിരമായി കാണുന്ന ചതവുകൾ പതിവായി ഹസ്തദാനം ചെയ്യുന്നതും ഉയർന്ന അളവിൽ ആസ്പിരിൻ ഉപയോഗിക്കുന്നത് കൊണ്ടുമാണെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. ഹൃദയാരോഗ്യത്തിന് ശിപാർശ ചെയ്യുന്നതാണ് ആസ്പിരിൻ. 81 മില്ലിഗ്രാമാണ് സാധാരണ അളവെങ്കിലും 325 മില്ലിഗ്രാം ആസ്പിരിൻ ദിവസവും കഴിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്നതിൽ ട്രംപിന്റെ കാലിലെ ഞരമ്പുകൾക്ക് പ്രശ്നമുണ്ട്. ഇതിന്റെ ഫലമായി കണങ്കാലിൽ വീക്കം ദൃശ്യമാണ്.
ആരോഗ്യം ദുർബലമായതിനെ തുടർന്ന് ഈയിടെ കാബിനറ്റ് യോഗങ്ങളിൽ ട്രംപ് ഉറങ്ങിപ്പോയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ട്രംപ് അത് നിഷേധിച്ചു. താൻ 'കണ്ണുകൾക്ക് വിശ്രമം നൽകുക' മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 14ന് 80 വയസ് തികയുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അമേരിക്കക്ക് അകത്തും പുറത്തും ചർച്ച സജീവമാകുകയാണ്.
Adjust Story Font
16
