ഇസ്രായേലിനെ വിറപ്പിച്ച് ആണവകേന്ദ്രങ്ങൾക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം; അറാദിലുൾപ്പെടെ നൂറിലേറെ പേർക്ക് പരിക്ക്
ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകൾ ജനവാസ മേഖലയിൽ പതിച്ചത്.

- Published:
22 March 2026 9:03 AM IST

തെല്‍ അവീവ്: ഇസ്രായേലിന്റെ നഗരങ്ങളെ വിറപ്പിച്ച് ഇറാന്റെ മിസൈലുകൾ നേരിട്ട് പതിച്ചതോടെ കെട്ടിടങ്ങൾ കൂട്ടത്തോടെ തകർന്നു. തെക്കൻ ഇസ്രായേലിലെ അറാദിലും ഡിമോണയിലുമുൾപ്പെടെ ആക്രമണത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതില്‍ ഇരുപതിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകൾ ജനവാസ മേഖലയിൽ പതിച്ചത്.
ആക്രമണത്തിന് പിന്നാലെ അറാദിൽ, ഇസ്രായേൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേലിലെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ് ആക്രമണം നടന്നത്. ഇന്നലെ നതാൻസിലെ ഇറാൻ ആണവ കേന്ദ്രത്തിലേക്കുള്ള ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി.
ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകരുന്നതിന്റെ ലക്ഷണമാണ് കണ്ടതെന്ന് ഇറാന്‍ പാർലമെന്റ് സ്പീക്കർ പറഞ്ഞു. ഇറാന്റെ മിസൈലുകൾ ഇസ്രായേലിൽ നേരിട്ടു പതിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.ബീർഷെബയിലെ വിവിധ ഇടങ്ങളിൽ റോക്കറ്റുകൾ പതിച്ചതിനെത്തുടർന്ന് അടിയന്തര രക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തുകയും, സോറോക ആശുപത്രിയിൽ 'മാസ് കാഷ്വാലിറ്റി ഇൻസിഡന്റ്' (കൂടുതൽ ആളുകൾക്ക് പരിക്കേറ്റ സാഹചര്യം) ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം അറാദിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേലിന്റെ ദേശീയ അടിയന്തര മെഡിക്കൽ ആംബുലന്‍സ് വിഭാഗമായ മാഗൻ ഡേവിഡ് അഡോമിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എലി ബിൻ പറഞ്ഞു. 'വലിയ സംഭവം' എന്നാണ് അദ്ദേഹം ആക്രമണത്തെ വിശേഷിപ്പിച്ചത്. കാണാതായ വ്യക്തികളെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുകണക്കിന് കിലോ ഭാരമുള്ള യുദ്ധമുന വഹിച്ചെത്തിയ മിസൈലാണ് ജനവാസ മേഖലയില്‍ പതിച്ചത്. മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി നിമിഷങ്ങൾക്കകം തന്നെ മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം മിസൈൽ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് ഇസ്രായേൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. ഹോം ഫ്രണ്ട് കമാൻഡും സംഭവത്തിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചെങ്കിലും മിസൈലിനെ തടയാൻ സാധിച്ചില്ല. ഞങ്ങൾ ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ എക്സില്‍ കുറിച്ചത്.
Adjust Story Font
16
