നിരന്തരം സൈറണുകള്‍ മുഴങ്ങുന്നു; ഇസ്രായേലിലേക്ക് കനത്ത ആക്രമണവുമായി ഇറാന്‍
ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ സാധ്യതയെക്കുറിച്ച് ഇസ്രായേൽ സൈന്യം 12 തവണയാണ് മുന്നറിയിപ്പ് നല്‍കിയത്.

- Updated:
2026-03-25 02:56:54.0

തെല്‍ അവീവ്: ഇസ്രായേലിലേക്ക് കനത്ത ആക്രമണവുമായി ഇറാന്‍. വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെൽ അവീവ്, ഏലിയാത്ത്, വടക്കൻ ഇസ്രായേൽ മേഖലകളിലാണ് ആക്രമണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുന്നതായി ഇസ്രായേൽ തന്നെ അറിയിക്കുന്നുണ്ട്. അതേസമയം രാജ്യത്ത് യുദ്ധം തുടങ്ങിയ ശേഷം പരിക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ഇസ്രായേലിന്റെ മധ്യമേഖലയിലുണ്ടായ ഇറാന്‍ ആക്രമണത്തില്‍ 12 പേർക്ക് പരിക്കേറ്റതായി ഇസ്രായേലി അടിയന്തര വിഭാഗം അറിയിച്ചു. തെല്‍ അവീവിനടുത്തുള്ള ബെനി ബ്രാക് നഗരത്തിൽ പരിക്കേറ്റ ഒമ്പത് പേർക്ക് പ്രാഥമിക ചികിത്സ നൽകിയതായും അവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും മാഗൻ ഡേവിഡ് അഡോം എന്ന അടിയന്തര സേവന വിഭാഗം വ്യക്തമാക്കി.
ബെനി ബ്രാക്കിലെ കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഒരു കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് കാറിന് മുകളിൽ വീണതായും, മറ്റൊരു കെട്ടിടത്തിന്റെ മുകളിലത്തെ നില തകർന്ന് താഴത്തെ നിലയിലേക്ക് പതിച്ചതായും മാഗൻ ഡേവിഡ് അഡോം പുറത്തുവിട്ട ചിത്രങ്ങൾ കാണിക്കുന്നു. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ സാധ്യതയെക്കുറിച്ച് ഇസ്രായേൽ സൈന്യം 12 തവണയാണ് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ലെബനനിൽ നിന്നുള്ള ഹിസ്ബുല്ല ആക്രമണങ്ങളെത്തുടർന്ന് വടക്കൻ ഇസ്രായേലിൽ മണിക്കൂറുകളോളമാണ് ഡ്രോൺ, റോക്കറ്റ് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്. ഇതിനിടെ ഇറാനിലും വ്യാപക വ്യോമാക്രമണമാണ് ഇസ്രായേലും നടത്തുന്നത്. ഭരണസിരാ കേന്ദ്രങ്ങളിലും സിവിലിയൻ കേന്ദ്രങ്ങളിലുമാണ് ഇസ്രായേലിന്റെ ആക്രമണം. തെഹ്റാനിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇറാനിൽ മരണം 1500 കടന്നു. 18551 പേർക്ക് പരിക്കേറ്റു.
Adjust Story Font
16
