'മേഖലയാകെ നരകമാക്കും'; ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാൻ, യുദ്ധഭീതി ഒഴിയാതെ പശ്ചിമേഷ്യ
ട്രംപിന്റെ മുന്നറിയിപ്പ് വെറും പരിഭ്രാന്തിയിൽ നിന്നുള്ളതാണെന്നും അമേരിക്കയെയും ഇസ്രായേലിനെയും ഇറാനിൽ കാത്തിരിക്കുന്നത് 'വലിയ അദ്ഭുതങ്ങളാണെന്നും' സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി

- Published:
5 April 2026 7:50 AM IST

തെഹ്‌റാൻ: ഇറാനെതിരെ 48 മണിക്കൂറിനുള്ളിൽ സമാധാന കരാറിലെത്തിയില്ലെങ്കിൽ 'നരകം പെയ്യുമെന്ന' അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ. ട്രംപിന്റെ മുന്നറിയിപ്പ് വെറും പരിഭ്രാന്തിയിൽ നിന്നുള്ളതാണെന്നും അമേരിക്കയെയും ഇസ്രായേലിനെയും ഇറാനിൽ കാത്തിരിക്കുന്നത് 'വലിയ അദ്ഭുതങ്ങളാണെന്നും' സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിൽ നരകം ഇറങ്ങുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. എന്നാൽ യുദ്ധം വ്യാപിപ്പിക്കാനാണ് നീക്കമെങ്കിൽ മേഖലയാകെ നരകമായി മാറുമെന്ന് ഇറാൻ തിരിച്ചടിച്ചു.
ട്രംപിന്റെ പ്രസ്താവന അപകടകരമായ പോർവിളിയാണെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി മുൻ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ബറാദി പ്രതികരിച്ചു. 'ചിത്തഭ്രമം' പിടിപെട്ട ട്രംപിനെ തടയാൻ ഐക്യരാഷ്ട്രസഭയും ഗൾഫ് രാജ്യങ്ങളും ഉടനടി തയ്യാറായില്ലെങ്കിൽ മേഖല ഒന്നാകെ ഒരു തീഗോളമായി മാറുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധം വ്യാപിപ്പിക്കാനാണ് നീക്കമെങ്കിൽ ഗൾഫ് മേഖലയാകെ നരകമായി മാറുമെന്നും, ആണവ വികിരണം സംഭവിച്ചാൽ തകരുന്നത് തെഹ്‌റാൻ മാത്രമല്ല മറിച്ച് ഗൾഫ് രാജ്യങ്ങളായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി.
സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, ഇസ്ഫഹാൻ ആകാശത്ത് വച്ച് അമേരിക്കയുടെ അത്യാധുനിക MQ-9 ഡ്രോൺ തകർത്തതായി ഇറാൻ സേന അവകാശപ്പെട്ടു. നവീന എയർ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. അതേസമയം, വെള്ളിയാഴ്ച ഇറാനിൽ വെച്ച് വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഖുസെസ്താൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ സേന പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആക്രമണങ്ങൾ രൂക്ഷമായതോടെ ബുഷെർ ആണവനിലയത്തിന്റെ സുരക്ഷ കണക്കിലെടുത്ത് റഷ്യ തങ്ങളുടെ 200 ജീവനക്കാരെ കൂടി അവിടെനിന്ന് മാറ്റി. ഇതിനിടെ, മഹ്‌ഷഹർ പെട്രോകെമിക്കൽ സോണിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയത് മുതൽ ഇറാനിലെ 30ലധികം സർവ്വകലാശാലകൾ ലക്ഷ്യമിടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിലെ ഓയിൽ പ്ലാന്റിലും സർക്കാർ ഓഫിസ് സമുച്ചയത്തിലും ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മറുഭാഗത്ത്, ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ, ഹിസ്ബുല്ല, ഹൂതി സേനകൾ സംയുക്തമായി ദീർഘദൂര ആക്രമണം നടത്തി. ലോഡ് എയർപോർട്ടും പ്രധാന സൈനിക കേന്ദ്രങ്ങളുമാണ് ഇവർ ലക്ഷ്യമിട്ടത്. തെക്കൻ ലബനനിലെ മആരകെ നഗരത്തിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഇസ്രായേൽ സൈനികൻ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിൽ, യുദ്ധത്തിനെതിരെ തെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്.
Adjust Story Font
16
