'ഈ കുറ്റവാളികളെ ഓർക്കുക'; മിനാബ് സ്കൂൾ ആക്രമണത്തിന് പിന്നിലെ യുഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തി ഇറാൻ
യുഎസ്എസ് സ്പ്രുവൻസിലെ കമാൻഡിംഗ് ഓഫീസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരാണ് ആക്രമണത്തിന് ഉത്തരവ് നൽകിയതെന്ന് ഇറാൻ ആരോപിക്കുന്നു

- Updated:
2026-03-29 09:30:22.0

തെഹ്‌റാൻ: ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് യുഎസ് നാവികസേന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടു. യുഎസ്എസ് സ്പ്രുവൻസിലെ കമാൻഡിംഗ് ഓഫീസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരാണ് ആക്രമണത്തിന് ഉത്തരവ് നൽകിയതെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാനിൽ ഫെബ്രുവരി 28ന് നടന്ന ഈ ആക്രമണത്തിൽ 168 കുട്ടികളടക്കം 175ലധികം പേർ കൊല്ലപ്പെട്ടിരുന്നു,
മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ പ്രയോഗിക്കാൻ ഉത്തരവിട്ടത് ഈ ഉദ്യോഗസ്ഥരാണെന്ന് ഇറാൻ. 'ഈ കുറ്റവാളികളെ ഓർക്കുക' എന്ന കുറിപ്പോടെയാണ് ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മിനാബിലെ ഷജറേ ത്വയ്യിബ ഗേൾസ് സ്കൂളിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ജനീവയിൽ നടന്ന ചർച്ചയിൽ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ആക്രമണം ഒരു പിഴവാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് സൈനിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴയ മാപ്പിംഗ് ഡാറ്റ ഉപയോഗിച്ചതും ലക്ഷ്യസ്ഥാനം നിർണയിക്കുന്നതിൽ വന്ന അപാകതയുമാണ് സ്കൂൾ ആക്രമിക്കപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിന് തൊട്ടടുത്തുള്ള ഇറാനിയൻ സൈനിക താവളമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ പ്രതികരിക്കവേ, ഇറാൻ തന്നെയാണ് ഈ ആക്രമണത്തിന് ഉത്തരവാദികളാകാൻ സാധ്യതയെന്ന് ആരോപിച്ചു. ഇറാന്റെ പക്കലുള്ള ആയുധങ്ങൾ കൃത്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഇറാൻ വക്താവ് ഇസ്മായിൽ ബഗായ് അമേരിക്ക യുദ്ധക്കുറ്റമാണ് ചെയ്തതെന്ന് തിരിച്ചടിച്ചു.
Adjust Story Font
16
