അനുമതിയില്ലാതെ കപ്പലുകൾ ഹോർമൂസ് കടന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാൻ
ഹോർമൂസ് നിയന്ത്രണം വഴി ലോക സമ്പദ്ഘടനയെ ഇറാൻ ബന്ദിയാക്കിയെന്ന് യുകെ വിദേശകാര്യ സെക്രട്ടറി വൈവറ്റ് കൂപ്പർ പറഞ്ഞു

- Published:
27 March 2026 5:13 PM IST

തെഹ്‌റാൻ: അനുമതിയില്ലാതെ കപ്പലുകൾ ഹോർമൂസ് കടന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുഎസ്, ഇസ്രായേൽ ഇവരുടെ സഖ്യകക്ഷികൾ എന്നിവരുടെ കപ്പൽ കടത്തിവിടില്ലെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അതിനിടെ യുദ്ധം നമ്മുടേതല്ലെന്നും പങ്കാളിത്തം വഹിക്കില്ലെന്നും ഫ്രാൻസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഘർഷം കുറയ്ക്കാൻ ഇറാൻ, അമേരിക്ക നേതാക്കളുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആശയവിനിമയം തുടരുന്നതായും ഫ്രാൻസ് വ്യക്തമാക്കി. ഹോർമൂസ് നിയന്ത്രണം വഴി ലോക സമ്പദ്ഘടനയെ ഇറാൻ ബന്ദിയാക്കിയെന്ന് യുകെ വിദേശകാര്യ സെക്രട്ടറി വൈവറ്റ് കൂപ്പർ പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മേഖലയിൽ 10,000 സൈനികരെ കൂടി വിന്യസിക്കാൻ യുഎസ് നീക്കം തുടങ്ങിയതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 50,000 യുഎസ് സൈനികർ പശ്ചിമേഷ്യയിലുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഇറാനും നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള ഏത് നീക്കവും ചെറുക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ സൈനിക താവളങ്ങൾ സംരക്ഷിക്കാൻ ശേഷിയില്ലാത്ത യുഎസ്-സയണിസ്റ്റ് ശക്തികൾ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ഐആർജിസി ആരോപിച്ചു. അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ നിന്ന് ജനങ്ങൾ എത്രയും വേഗം മാറിത്താമസിക്കണമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാൻ പൗരന്മാരെയും പ്രമുഖ വ്യക്തികളെയും ലക്ഷ്യംവെക്കുന്ന അമേരിക്കൻ-ഇസ്രായേൽ സേനയെ കണ്ടെത്തുന്നിടത്തെല്ലാം ഇല്ലാതാക്കുക എന്നത് തങ്ങളുടെ കടമയാണെന്ന് പ്രസ് ടിവി വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കി.
വ്യാഴാഴ്ച പശ്ചിമേഷ്യയിലെ പ്രധാന യുഎസ്- ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഐആർജിസി വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4'-ന്റെ ഭാഗമായാണ് ഈ ആക്രമണമെന്നും ഇതിനായി 'യാ അബ അബ്ദുല്ല അൽ-ഹുസൈൻ' എന്ന പ്രത്യേക കോഡ് ആണ് ഉപയോഗിച്ചതെന്നും ഇറാൻ അറിയിച്ചു. അഷ്ദോദിലെ എണ്ണ ഡിപ്പോകൾ, മോദിയിൻ സെറ്റിൽമെന്റിലെ സൈനിക കേന്ദ്രം, അൽ ദാഫ്ര, അൽ ഉദൈദ് എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവ തകർത്തതായി ഇറാൻ അവകാശപ്പെട്ടു.
Adjust Story Font
16
