'ഇസ്രായേലിനെ സഹായിച്ചാൽ ആക്രമിക്കും'; യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്
ഇസ്രായേലിന് പിന്തുണ നൽകിയാൽ യുഎസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനികതാവളങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്

തെഹ്റാന്‍: ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രായേലിനെ സഹായിക്കരുത് എന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
അങ്ങനെ സഹായിച്ചാല്‍ മേഖലയിലെ അവരുടെ താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി ഇറാനിലെ വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ആക്രമണത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി കൊടുക്കുകയാണ് ഇറാന്‍. അതേസമയം ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലെ ഭവന സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20 കുട്ടികൾ ഉൾപ്പെടെ 60 ഓളം പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ ഇറാനിലെ അസദാബാദിലുള്ള മിസൈൽ കേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നു.
അതേസമയം ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണങ്ങൾ തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിൽ മേഖലയിലെ യുഎസ് താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിലെ ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രാത്രിയിലെ നടപടികളോടെ തിരിച്ചടി അവസാനിക്കില്ല. ഇസ്രായേല്‍ ഭരണകൂടം കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രദേശങ്ങളിലേക്കും മേഖലയിലെ അമേരിക്കൻ താവളങ്ങളിലേക്കും യുദ്ധം വ്യാപിക്കുമെന്നും ഫാർസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇറാൻ കൂടുതൽ ശക്തമായ പ്രത്യാക്രമണത്തിന് തയാറെടുക്കുന്ന സാഹചര്യത്തിൽ എല്ലാ യാത്രാവിമാനങ്ങളും സൈപ്രസ്, ഗ്രീസ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇസ്രായേൽ മാറ്റിയിരിക്കുകയാണ്.
Adjust Story Font
16

