ഹൈഫയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൻ നാശനഷ്ടം; നാലുപേരെ കാണാതായി
മിസൈൽ നേരിട്ട് പതിച്ച കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്

- Published:
6 April 2026 8:51 AM IST

ഇറാൻ മിസൈൽ ആക്രമണത്തില്‍ തകര്‍ന്ന ഹൈഫയിലെ കെട്ടിടം Photo-ടൈംസ് ഓഫ് ഇസ്രായേല്‍
തെല്‍ അവീവ്: വടക്കൻ ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയില്‍ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ജനവാസ കേന്ദ്രത്തിൽ പതിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ആക്രമണത്തിൽ ഒരു ബഹുനില കെട്ടിടം ഭാഗികമായി തകർന്നു. അപകടത്തിൽ 82 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏതാനും പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
മിസൈൽ നേരിട്ട് പതിച്ച കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഐഡിഎഫ് ഹോം ഫ്രണ്ട് കമാൻഡും അഗ്നിശമന സേനയും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. മിസൈലിന്റെ വാർഹെഡ് പൂർണ്ണമായും പൊട്ടിത്തെറിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവാക്കാൻ സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
പരിക്കേറ്റവരെ കൂടാതെ കടുത്ത മാനസികാഘാതം നേരിട്ട നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറാന്റെയും ഹിസ്ബുല്ലയുടെയും ഭാഗത്തുനിന്ന് തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഇസ്രായേലിന്റെ വടക്കൻ മേഖല നേരിടുന്നത്. മിസൈൽ തടയുന്നതിൽ വ്യോമപ്രതിരോധ സംവിധാനത്തിന് ഉണ്ടായ വീഴ്ചയെക്കുറിച്ച് ഇസ്രായേൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഹൈഫയ്‌ക്കെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ, വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുല്ല റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. ഞായറാഴ്ച പലതവണ വടക്കൻ മേഖലയിൽ അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങി.
വടക്കൻ മേഖലയിലെ ഷോമ്രത്തിൽ ഹിസ്ബുല്ല തൊടുത്ത ഡ്രോണ്‍ ഒരു വീടിന് മുകളിൽ പതിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് രക്ഷാസേന അവകാശപ്പെടുന്നത്.
Adjust Story Font
16
