Quantcast

അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ

ആണവ സമ്പുഷ്ടീകരണം പൂജ്യമാക്കണമെന്ന ആവശ്യത്തോട് യോജിക്കില്ലെന്നും ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ചർച്ച പോലുമില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo
അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ
X

ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ജനീവയിലെത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കങ്ങൾ കുറക്കാനും പരമാവധി സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാനും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിരിമുറുക്കങ്ങൾ യുദ്ധത്തിലേക്ക് നയിക്കാതിരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾക്കിടയിലും അമേരിക്ക വീണ്ടും യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യൻ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

ആദ്യ റൗണ്ട് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാനി വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ-ബുസൈദിയുമായും അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയുമായും ഇറാനിയൻ ആണവ വിദഗ്ധർ ചർച്ച നടത്തുമെന്നും അരാഗ്ചി പറഞ്ഞു. ജൂണിൽ നടന്ന ഇറാൻ ഇസ്രായേൽ സംഘർഷത്തിനിടെ അമേരിക്ക ബോംബിട്ട് തകർത്തുവെന്ന് അവകാശപ്പെടുന്ന ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശനം നൽകണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റേഡിയേഷന്‍ സാധ്യതയുള്ളതിനാൽ അവശിഷ്ടങ്ങൾക്കടിയിലുണ്ടെന്ന് പറയപ്പെടുന്ന ഉയർന്ന സമ്പുഷ്ടമായ യുറേനിയം പരിശോധിക്കുന്നതിന് ഒരു ഔദ്യോഗിക പ്രോട്ടോക്കോൾ ആവശ്യമാണെന്ന് ഇറാൻ പറഞ്ഞു.

ആണവ സമ്പുഷ്ടീകരണം പൂജ്യമാക്കണമെന്ന ആവശ്യത്തോട് യോജിക്കില്ലെന്നും ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ചർച്ച പോലുമില്ലെന്നും ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആണവപദ്ധതിക്കൊപ്പം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പരിധി കുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശവും കരാറിൽ ഉൾപ്പെടുത്താൻ ഇസ്രായേലാണ് അമേരിക്കക്ക് മുകളിൽ സമ്മർദം ചെലുത്തുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ഇറാന്റെ മിസൈലുകൾ ഇസ്രായേലിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു.

അതേസമയം, ജനീവ ചർച്ചകളിൽ വൈറ്റ് ഹൗസിനെ പ്രതിനിധാനം ചെയ്ത് ട്രംപിന്റെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്‌നറും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ, ചൊവ്വാഴ്ച സ്വിറ്റ്സർലൻഡിൽ ചേരുന്ന മറ്റൊരു നയതന്ത്ര യോഗത്തിൽ, 2022 മുതൽ തുടരുന്ന റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്യും. എന്നാൽ റഷ്യ തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും നൽകാത്തതിനാൽ ഉടനടി ഒരു വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

TAGS :

Next Story