'സാധാരണക്കാരെ തൊട്ടാൽ തിരിച്ചടിക്കും': ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
നിലവിലെ സാഹചര്യം മുതലെടുത്ത് ലബനനിലും ഫലസ്തീനിലും വ്യാപകമായ യുദ്ധക്കുറ്റങ്ങളാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് ഐആർജിസി

- Published:
24 March 2026 4:07 PM IST

തെഹ്റാന്‍: ലബനനിലും ഫലസ്തീനിലും ഇസ്രായേൽ നടത്തിവരുന്ന സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി).
ഗസ്സയിലേയും ലബനാനിലെയും സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രായേൽ തുടർന്നാൽ, വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾക്കും ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേൽ സൈനികർക്കും നേരെ യാതൊരു നിയന്ത്രണവുമില്ലാത്ത കടുത്ത ആക്രമണം അഴിച്ചുവിടുമെന്നും ഇറാൻ വ്യക്തമാക്കി.
നിലവിലെ സാഹചര്യം മുതലെടുത്ത് ലബനനിലും ഫലസ്തീനിലും വ്യാപകമായ യുദ്ധക്കുറ്റങ്ങളാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് ഐആർജിസി കുറ്റപ്പെടുത്തി. ഇസ്രായേൽ ആക്രമണം തുടർന്നാൽ അതിശക്തമായ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിരിച്ചടി നൽകുന്ന കാര്യത്തിൽ ഇറാൻ യാതൊരുവിധ നിയന്ത്രണങ്ങളും പാലിക്കില്ലെന്നും സൈനിക കേന്ദ്രങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇസ്രായേൽ മാത്രമായിരിക്കും ഉത്തരവാദിയെന്നും 'ഇർന' റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേലിൽ പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 4,829 ആയി ഉയർന്നതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും, നിലവിൽ 111 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Adjust Story Font
16
