ഗസ്സക്ക് വേണ്ടി ആഗോള സമ്മർദം; ആകാശമാർഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ ഇസ്രായേൽ, സഹായം മതിയാകില്ലെന്ന് യുഎന്‍
സഹായം തേടിയെത്തിയ 42പേരെ ഇന്നലെ ഇസ്രായേൽ വെടിവെച്ചുകൊന്നു

ദുബൈ: പരിമിതമായ തോതിലുള്ള ഭക്ഷണംപോലും ലഭിക്കാതെ ഗസ്സയിൽ ആയിരങ്ങൾ മരണം കാത്തുകഴിയുകയാണ്. പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ നിന്നുള്ള ഹൃദയഭേദക ചിത്രങ്ങൾ ലോകത്തിന്‍റെ നോവായി മാറുകയും യൂറോപ്യൻ രാജ്യങ്ങളും മറ്റും ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തതോടെ ഉപരോധത്തിൽ നേരിയ മാറ്റം വരുത്താൻ ഇസ്രായേൽ തയാറായിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി വിമാനമാർഗം ഭക്ഷ്യകിറ്റുകൾ ഡ്രോപ്പ് ചെയ്യാനും ചുരുക്കം കേന്ദ്രങ്ങളിൽ ഭക്ഷ്യവിതരണത്തിന് 'യുനർവ'യെ അനുവദിക്കാനും തീരുമാനിച്ചതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ കരമാർഗം വിപുലമായ സഹായം ഗസ്സയിൽ എത്തിക്കുകയാണ് വേണ്ടതെന്ന് യു.എൻ ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണ് ഇസ്രയേലിന്‍റേതെന്ന് ഹമാസ് കുറ്റപ്പെടുത്തി. അമേരിക്കൻ സഹായത്തോടെ രൂപവത്കരിച്ച ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രത്തിൽ സഹായം തേടിയെത്തിയ 42പേരെ ഇന്നലെ ഇസ്രായേൽ വെടിവെച്ചുകൊന്നു. ഇതുൾപ്പെടെ ഇന്നലെ 71 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഉടൻ വെടിനിർത്തൽ തേടി തെൽ അവീവിലും ഹൈഫയിലും ആയിരങ്ങൾ റാലി നടത്തി. ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ്ട്രംപുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് സഹായവുമായി എത്തിയ ഹാൻഡല എന്ന ഫ്രീഡം ഫ്ലോട്ടില കപ്പൽ ഇന്ന് അതിരാവിലെ ഇസ്രയേൽ നാവികസേന ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. കപ്പലിൽ ഉണ്ടായിരുന്ന 12 സന്നദ്ധപ്രവർത്തരെ കുറിച്ച വിവരം കൈമാറാൻ ഇസ്രയേൽ തയാറായില്ല.
Adjust Story Font
16

