ജറുസലെമിൽ റമദാൻ അലങ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ
മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വലിയ രീതിയിലുള്ള ഒത്തുചേരലുകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ഇസ്രായേൽ സുരക്ഷാ സേനയുടെ വാദം

- Published:
20 Feb 2026 8:13 AM IST

Photo/ (MEE/Faiz Abu Rmeleh)
ജറുസലെം: റമദാൻ മാസത്ത വരവേറ്റ് നാടും നഗരവും അലങ്കാരങ്ങളാലും വര്‍ണവിളക്കുകളാലും നിറയുമ്പോൾ ജറുസലെമിന് ഇതൊക്കെ അന്യമായിരിക്കുകയാണ്. റമദാൻ മാസത്തോടനുബന്ധിച്ചുള്ള അലങ്കാരങ്ങൾ ജറുസലെമിൽ ഇസ്രായേൽ നിരോധിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇസ്രായേലിന്‍റെ നടപടി വലിയ പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾക്കും കാരണമായിട്ടുണ്ട്.
ജറുസലെമിലെ പഴയ നഗരത്തിലും (Old City) സമീപപ്രദേശങ്ങളിലും റമദാൻ മാസത്തിൽ പരമ്പരാഗതമായി സ്ഥാപിക്കാറുള്ള വർണവിളക്കുകളും മറ്റ് അലങ്കാരങ്ങളും സ്ഥാപിക്കുന്നത് ഇസ്രായേൽ അധികൃതർ തടഞ്ഞു. റമദാനെ വരവേൽക്കാൻ ഫലസ്തീനികൾ പതിവായി നടത്തുന്ന ഒരു പ്രധാന ചടങ്ങായിരുന്നു ഇത്. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വലിയ രീതിയിലുള്ള ഒത്തുചേരലുകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ഇസ്രായേൽ സുരക്ഷാ സേനയുടെ വാദം. അൽ-അഖ്സ പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന്‍റെ ഭാഗമായാണ് അലങ്കാരങ്ങൾക്കും വിലക്ക് വീണത്.
ഇസ്രായേലി സൈന്യം ജറുസലെം നിവാസികൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് പ്രദേശവാസിയായ അഹമ്മദ് മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു. റമദാൻ ആഘോഷങ്ങളെ ഇസ്രായേൽ അടിച്ചമർത്തുന്നതിനെക്കുറിച്ച് സംസാരിക്കാൻ പല ഫലസ്തീനികളും ഭയന്നു. എന്നാൽ ഇസ്രായേൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അന്തരീക്ഷം മനോഹരമാണെന്ന് അഹമ്മദ് പറഞ്ഞു. "നിലവിൽ മാനസികാവസ്ഥ ശാന്തമാണെങ്കിലും റമദാനെ സ്വാഗതം ചെയ്യാനും എല്ലാ വർഷവും പതിവുപോലെ റമദാൻ ആഘോഷിക്കാനും അലങ്കാരങ്ങളില്ലാത്തത് നിർഭാഗ്യകരമാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റമദാൻ മാസത്തിലെ ആത്മീയവും സാംസ്കാരികവുമായ ഭംഗി ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് പ്രാദേശിക ജനത ആരോപിക്കുന്നു.മതപരമായ ആഘോഷങ്ങൾ നടത്താനുള്ള അവകാശത്തെ ഇസ്രായേൽ ഹനിക്കുകയാണെന്നും ഇത് വിശ്വാസികളെ പ്രകോപിപ്പിക്കാനാണെന്നും ഫലസ്തീൻ നേതാക്കൾ പറഞ്ഞു. ആഘോഷങ്ങൾ കുറയുന്നത് പഴയ നഗരത്തിലെ ചെറുകിട വ്യാപാരികളെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് ഫലസ്തീനിൽ നോമ്പ് ആരംഭിച്ചത്. അധിനിവേശ കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം സാന്നിധ്യം വ്യാപിപ്പിക്കുകയും സമീപ ദിവസങ്ങളിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അറബ് രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ നടപടിയെ അപലപിച്ചു. റമദാൻ കാലത്ത് ജറുസലെമിൽ സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം പ്രകോപനപരമായ നടപടികൾ ഒഴിവാക്കണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
Adjust Story Font
16
