ഇറാന്റെ പുതിയ മിലിറ്ററി കമാണ്ടറെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം
ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

തെഹ്‌റാൻ: ഇറാന്റെ പുതിയ മിലിറ്ററി കമാൻഡറെ വധിച്ചതായി ഇസ്രായേൽ. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു.
ഇറാന്റെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണെന്നും ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുമായി ഏറ്റവും അടുത്ത വ്യക്തിയുമാണ് ഷാദ്മാനി. എന്നാൽ അലി ഷദ്മാനി കൊല്ലപ്പെട്ടോ എന്ന കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്.ഇതിന് പിന്നാലെയാണ് ഷാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്
. ഇറാനിലെ തബ്രിസിൽ ഇസ്രായേൽ സ്‌ഫോടനം നടത്തിയതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 8:45 ന് സ്ഥലത്ത് സ്‌ഫോടനത്തെത്തുടർന്ന് കനത്ത പുക ഉയർന്നതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജൂൺ 13-ന് ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണങ്ങളിൽ ഇറാന്റെ ആണവ, മിസൈൽ സൗകര്യങ്ങളെയും നിരവധി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തകർത്തിരുന്നു. ആക്രമണത്തിൽ ഉന്നത സൈനിക കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാനും ഇസ്രായേലില്‍ ആക്രമണം നടത്തുകയാണ്.
ഇറാനിയൻ സായുധ സേനയുടെ സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗേരിയാണ് ഇസ്രായേൽ വധിച്ച പ്രമുഖരിൽ ഒരാൾ. ഐആർജിസിയുടെ കമാൻഡർ-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിച്ച ഹുസൈൻ സലാമി ,ഹൊസൈൻ സലാമി, ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ കമാൻഡറായി സേവനമനുഷ്ഠിച്ച അമീർ അലി ഹാജിസാദെ തുടങ്ങിയവരും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെ വധിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണത്തെ ന്യായീകരിച്ച നെതന്യാഹു, ഖാംനഈയെ 'ആധുനിക ഹിറ്റ്ലർ' എന്നാണ് വിളിച്ചത്. ഖാംനഈയെ കൊല്ലാനുള്ള പദ്ധതിയെ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തെന്ന റിപ്പോർട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്. 'അത് (ഖാംനഈ വധം) സംഘർഷം വർധിപ്പിക്കുകയല്ല, അവസാനിപ്പിക്കുകയാണ് ചെയ്യുക' -നെതന്യാഹു പറഞ്ഞു.
Adjust Story Font
16

