Quantcast

ഫലസ്തീൻ വംശഹത്യയിൽ ലോക കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ ഇസ്രായേൽ

ദക്ഷിണാ​ഫ്രിക്ക നൽകിയ പരാതിയിൽ വിസ്‍താരം വ്യാഴാഴ്ച ആരംഭിക്കും

MediaOne Logo

Web Desk

  • Updated:

    2024-01-10 14:01:43.0

Published:

10 Jan 2024 1:59 PM GMT

ഫലസ്തീൻ വംശഹത്യയിൽ ലോക കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ ഇസ്രായേൽ
X

ഹേഗ്: ഫലസ്തീൻ വംശഹത്യയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ​ ലോക കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ ഇസ്രായേൽ. ഡിസംബർ 29 ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ കൊടുത്ത കേസി​ന്റെ വിസ്താരം നാളെ ആരംഭിക്കും. വെള്ളിയാഴ്ചയും വിസ്താരം തുടരും. വിസ്താരത്തിനൊടുവിൽ വംശഹത്യ അടക്കമുള്ള യുദ്ധം കുറ്റം തെളിഞ്ഞെന്ന ഇടക്കാല ഉത്തരവ് വന്നാൽ ലോകത്തിന് മുന്നിൽ ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക ഇസ്രായേലിനുണ്ട്.

നയ​ത​ന്ത്രവും രാഷ്ട്രിയവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇസ്രായേലിനൊപ്പമുള്ള രാജ്യങ്ങൾ പരസ്യ പിന്തുണകളും സഹായങ്ങളും പിൻവലി​ച്ചേക്കുമെന്ന ഭീതിയും ഭരണകൂടത്തിനുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ജൂതർക്കും ഗുണകരമാകില്ലെന്നാണ് അവരുടെ വിലയിരുത്തൽ.

ഇസ്രാ​ലേൽ ഗസ്സയിൽ നടത്തിയ കൂട്ടക്കുരുതിയുടെ നേർചിത്രങ്ങളാണ് ദക്ഷിണാഫ്രിക്ക ​ലോക കോടതിയിൽ നൽകിയ 84 പേജുള്ള പരാതിയിലുള്ളത്. 1948 ലെ വംശഹത്യ കൺവെൻഷൻ ഉടമ്പടികൾ ഇസ്രായേൽ ലംഘിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കുരുതിയാണ്. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുകയാണ്. ഗസ്സയിലെ ഫലസ്തീനികളെ ​കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ പറയുന്നത്. ക്രൂരമായി പീഡനത്തിനിരയാകുന്ന ഫലസ്തീൻ ജനതയെ സംരക്ഷിക്കാനുള്ള താൽക്കാലിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ദക്ഷിണാഫ്രിക്ക പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ദക്ഷിണാഫ്രിക്കയിലെ മുതിർന്ന നിയമജ്ഞർ തയാറാക്കിയ പരാതിയിൽ ഇസ്രായേൽ വംശഹത്യക്കെതിരായ ആഗോള ഉടമ്പടി ഇസ്രായേൽ ലംഘിച്ചെന്ന് സമർത്ഥിക്കുന്ന നിരവധി തെളിവുകളും നിരത്തിയിട്ടുണ്ട്. കൂട്ടക്കുരുതി ആരംഭിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം, വെള്ളം, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവയുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുന്നതിന്റെ തെളിവാണെന്നാണ് ദക്ഷിണാഫ്രിക്ക സമർത്ഥിക്കുന്നത്. ഇസ്രാ​യേലി ഭരണകൂടം നടത്തിയ വിദ്വേഷ പ്രസ്താവനകളെല്ലാം വംശഹത്യ ആരോപണങ്ങൾ ബലപ്പെടുത്താൻ ദക്ഷണാഫ്രിക്ക തെളിവായി അവതരിപ്പിച്ചിട്ടുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് സ്ഥാപിക്കപ്പെടുന്ന ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് ദക്ഷിണാഫ്രിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. യുദ്ധം തുടങ്ങി 100 ദിവസം പൂർത്തിയാകുമ്പോൾ തന്നെ ഇടക്കാല ഉത്തരവിലുടെ വംശഹത്യ സ്ഥാപിക്കപ്പെട്ടാൽ ഇസ്രായേൽ എന്ന രാജ്യത്തിന് വലിയതിരിച്ചടിയാകും ഉണ്ടാക്കുക. ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾക്കും അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്.

ദക്ഷിണാഫ്രിക്ക ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇസ്രായേൽ വാദിക്കുന്ന​ത്. വംശഹത്യകേസ് തള്ളാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് ആതിഥേയ രാജ്യങ്ങളിൽ സമ്മർദ്ദം ചെലു​ത്താൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. അതെ സമയം തുർക്കി, ജോർദാൻ, മലേഷ്യ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കക്ക് പിന്തുണ നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) ചിലി ഫയൽചെയ്ത മറ്റൊരു കേസിൽ വിവിധ ഇസ്രായേലി നേതാക്കൾക്കെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചതും തിരിച്ചടിയായിരിക്കുകയാണ്.

TAGS :

Next Story