വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്‌റൂത്തിന് നേരെ ഇസ്രായേൽ ആക്രമണം: വ്യാപക പ്രതിഷേധം
കഴിഞ്ഞ വർഷം നവംബറിൽ രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ലംഘിച്ചാണ് ദക്ഷിണ ബെയ്‌റൂത്തിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ വർഷം നവംബറിൽ രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ലംഘിച്ചാണ് ദക്ഷിണ ബെയ്‌റൂത്തിലെ കെട്ടിടത്തിന് നേരെ ഇന്നലെ(ഞായറാഴ്ച) ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
പ്രദേശത്ത് നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണം. ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ ലഭ്യമല്ല. ഹിസ്ബുല്ലയുടെ മിസൈൽ ശേഖരം ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ നൽകുന്ന വിശദീകരണം. എന്നാൽ ലബനാൻ സർക്കാറും ഹിസ്ബുല്ലയും ഇത് നിഷേധിച്ചു.
അടിക്കടി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലബനാൻ പ്രസിഡന്‍റ് ജോസഫ് അവോൻ പറഞ്ഞു. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച അമേരിക്കയോടും ഫ്രാൻസിനോടും രാജ്യത്തിനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഗസ്സയിലും കൂടുതൽ ശക്തമായ ആക്രമണം ഇസ്രായേൽ തുടരുകയാണ്. ഇന്നലെ മാത്രം 50 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണവും ഉപരോധവും തുടരുന്ന ഗസ്സയിൽ, പട്ടിണി ഏറെക്കുറെ സമ്പൂർണമാണെന്ന് യുഎൻ വ്യക്തമാക്കി. ഭക്ഷ്യശേഖരം തീർന്നിരിക്കെ, ആയിരങ്ങൾ പതുക്കെ മരണത്തിന് കീഴടങ്ങേണ്ടി വരുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും വ്യക്തമാക്കിയെങ്കിലും ആക്രമണം തുടരാൻ തന്നെയാണ് ഇസ്രായേൽ തീരുമാനമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഒരു നിലക്കും അനുവദിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
Adjust Story Font
16

