Quantcast

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ വിധിക്കുന്ന വിവാദ നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ്

ശിക്ഷ വിധിക്കപ്പെട്ടാൽ 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്നാണ് വ്യവസ്ഥ

MediaOne Logo
ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ വിധിക്കുന്ന വിവാദ നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ്
X

ജെറൂസലേം: അനധികൃതമായി തടവിലിട്ട ഫലസ്തീനി പൗരൻമാരെ തൂക്കിലേറ്റാൻ നിയമം പാസാക്കി ഇസ്രായേൽ. ഇസ്രായേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്ന ഫലസ്തീനികളെ വധിക്കാൻ അനുമതി നൽകുന്ന വിവാദ നിയമമാണ് ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പാസാക്കിയത്. അതേസമയം, ഫലസ്തീനികളെ കൊല്ലുന്ന ജൂത പൗരന്മാർക്ക് ഈ നിയമം ബാധകമാകില്ല.

120 അംഗ സഭയിൽ 62 പേർ അനുകൂലിച്ചും 48 പേർ എതിർത്തും വോട്ട് ചെയ്തു. നിയമം പാസായി 30 ദിവസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരും. ശിക്ഷ വിധിക്കപ്പെട്ടാൽ 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്നാണ് വ്യവസ്ഥ. വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് ഇളവിനായി അപേക്ഷിക്കാൻ അവകാശമുണ്ടാവില്ലെന്ന കർശന ഉപാധികളുമുണ്ട്. നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ പാർട്ടിയായ 'ഒട്‌സ്മ യെഹൂദി'യുടെ പ്രധാന ആവശ്യമായിരുന്നു നിയമം. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറാണ് നിയമത്തിനായി ശക്തമായി വാദിച്ചത്.

പുതിയ നിയമം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ വിചാരണ നേരിടുന്ന ഫലസ്തീനികൾക്ക് കനത്ത തിരിച്ചടിയാകും. ഫലസ്തീനികളെ ലക്ഷ്യംവെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂതവംശജർക്ക് ഇത് ബാധകമാകില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഫലസ്തീൻ ജനതയ്ക്കെതിരെയുള്ള യുദ്ധക്കുറ്റം എന്നാണ് ഫലസ്തീൻ അതോറിറ്റി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷന്റെയും ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനും വിവിധ മനുഷ്യാവകാശ സംഘടനകളും നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഒരു ജനാധിപത്യ രാജ്യത്തിന് ചേരാത്ത വിധം വംശീയ വിവേചനം നിയമവിധേയമാക്കുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. നിയമം നിലവിൽ വരുന്നതോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story