'ഞങ്ങൾ തിരിച്ചുവരും, വീണ്ടും ബാങ്കുവിളി ഉയരും'; ഗസ്സയിലെ തകർന്ന പള്ളിയിൽ ഫലസ്തീനി ജുമുഅ- വീഡിയോ
മുസല്ലയുമായി കുട്ടികളുൾപ്പെടെ നിരവധി പേരാണ് ജുമുഅക്കെത്തിയത്.
![ഞങ്ങൾ തിരിച്ചുവരും, വീണ്ടും ബാങ്കുവിളി ഉയരും; ഗസ്സയിലെ തകർന്ന പള്ളിയിൽ ഫലസ്തീനി ജുമുഅ- വീഡിയോ ഞങ്ങൾ തിരിച്ചുവരും, വീണ്ടും ബാങ്കുവിളി ഉയരും; ഗസ്സയിലെ തകർന്ന പള്ളിയിൽ ഫലസ്തീനി ജുമുഅ- വീഡിയോ](https://www.mediaoneonline.com/h-upload/2023/11/25/1399110-masjid.webp)
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന മസ്ജിദുകൾക്കുള്ളിൽ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം സംഘടിപ്പിച്ച് ഫലസ്തീനികൾ. ഏകദേശം പൂർണമായി തകർന്ന കെട്ടിടങ്ങൾക്കുള്ളിലായിരുന്നു സവിശേഷ പ്രാർത്ഥന. നൂറു കണക്കിന് ആളുകളാണ് നമസ്‌കാരത്തിനെത്തിയത്. ഇതിലൊരു വീഡിയോ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ അദം അബു സുലൈമ ട്വിറ്ററില്‍ പങ്കുവച്ചു.
ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള പ്രഭാഷണവും ബാങ്കും ഉൾപ്പെടുന്നതാണ് വീഡിയോ. മുസല്ലയുമായി കുട്ടികളുൾപ്പെടെ നിരവധി പേരാണ് ജുമുഅക്കെത്തിയത്. ഗസ്സയിലെ നിലവിലെ സ്ഥിതിയെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമാണ് ഇമാം പ്രസംഗത്തിൽ പ്രതിപാദിക്കുന്നത്. 'അല്ലാഹുവിന്റെ സഹായത്തോടെ ഞങ്ങളിത് (പള്ളി) പുനർനിർമിക്കും. ഞങ്ങൾ ബാങ്കുവിളിയുടെ ശബ്ദം ഉയർത്തുകയും ഇവിടെ നിസ്‌കരിക്കുകയും ചെയ്യും. ഗസ്സ മനോഹരിയാണ്. ദൈവസഹായത്താൽ കൂടുതൽ ശോഭയോടെ മടങ്ങിയെത്തും'- എന്നിങ്ങനെയായിരുന്നു പ്രസംഗം.
അമ്പത് ദിവസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ അറുപതിലേറെ പൂർണമായി തകർപ്പെട്ടത്. 150ലേറെ മസ്ജിദുകൾക്കും മൂന്നു ചർച്ചുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വിശുദ്ധ സ്ഥലമായ ബൈത്തുൽ മുഖദ്ദസിലും ഇസ്രായേലിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ട്.
അതിനിടെ, വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഫലസ്തീനികൾ തകർന്ന വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. പൂർണമായും നാമാവശേഷമായ ഇടത്തേക്കാണ് തദ്ദേശവാസികളുടെ തിരിച്ചുവരവ്. നാലു ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍.
Adjust Story Font
16