പ്രാർത്ഥനക്കിടെ അഞ്ച് മുസ്‌ലിം ചെറുപ്പക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ; വിദ്വേഷ ആക്രമണമെന്ന് പൊലീസ്
22നും 39നുമിടയിൽ പ്രായമുള്ള അഞ്ച് പേർക്കാണ് മൂർച്ചയേറിയ കത്തി കൊണ്ടുള്ള കുത്തേറ്റത്. പരിക്കേറ്റവരിൽ മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

- Published:
21 Jun 2026 11:27 AM IST

എഡിൻബർഗ്: സ്കോട്ട്ലന്‍റിലെ എഡിൻബർഗിൽ പ്രാർത്ഥനക്കിടെ മുസ്‌ലിം ചെറുപ്പക്കാരെ കുത്തിവീഴ്ത്തിയ പ്രതി പിടിയിൽ. സ്കോട്ട്ലന്‍റ് തലസ്ഥാന നഗരിയടക്കമുള്ള വിവിധയിടങ്ങളിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്ന 36കാരനാണ് ഇന്ന് പൊലീസിന്‍റെ പിടിയിലായത്. മുസ്‌ലിം സമുദായത്തിനെതിരായ കടുത്ത വിദ്വേഷമാണോ ഇയാളെ ആക്രമണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
എഡിൻബർഗിന് പുറമെ സൈറ്റ്ഹിൽ, ടെൽഫോർഡ് റോഡ് അടക്കമുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് സ്കോട്ട്ലന്‍റ് പൊലീസ് അറിയിച്ചു. പള്ളിയിലെ പ്രാർത്ഥനക്ക് ശേഷം മടങ്ങുകയായിരുന്ന വിശ്വാസികൾക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. 22നും 39നുമിടയിൽ പ്രായമുള്ള അഞ്ച് പേർക്കാണ് മൂർച്ചയേറിയ കത്തി കൊണ്ടുള്ള കുത്തേറ്റത്. പരിക്കേറ്റവരിൽ മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.
മൂർച്ചയേറിയ ആയുധവുമായി നഗരമധ്യത്തിലൂടെ നടക്കുകയായിരുന്ന ഇയാളെ സംശയം തോന്നിയ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് ഇയാളെ ബന്ധനസ്ഥനാക്കുമ്പോഴും മുസ്‌ലിംകളെ ഇയാൾ അസഭ്യം പറഞ്ഞുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 'അവർ നമ്മുടെ സഹോദരികളെ ക്രൂരമായി പീഡിപ്പിക്കുന്നു. എനിക്ക് മതിയായി. ഇനിയിത് ആവർത്തിക്കാതിരിക്കാനാണ് ഞാനിത് ചെയ്യുന്നത്. അവരെ ഇനിയും വെറുതെ വിട്ടുകൂടാ. അവരുടെ ഉപദ്രവത്തിൽ നിന്ന് ഈ രാജ്യത്തെ രക്ഷിക്കാനാണ് എന്‍റെ ശ്രമം'. അയാൾ അലറി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീവ്രവാദപ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്ന അന്വേഷണസംഘവും പരിശോധനയുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് നിലവിൽ സംഘർഷാവസ്ഥയില്ലെന്നും ആളുകൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമെർ അപലപിച്ചു. ഭീകരമായ ആക്രമണമാണ് നടന്നതെന്നും പരിക്കേറ്റവരോടൊപ്പമാണ് താനുള്ളതെന്നും കൃത്യമായ ഇടപെടൽ നടത്തിയ അത്യാഹിത വിഭാഗത്തിനും പൊലീസിനും നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കോട്ടിഷ് പ്രഥമമന്ത്രി ജോൺ സ്വിന്നിയും ആക്രമണത്തെ അപലപിച്ചു. വംശീയതയ്ക്കോ വിദ്വേഷരാഷ്ട്രീയത്തിനോ ഈ രാജ്യത്ത് സ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മുസ്‌ലിം സമുദായത്തിന് നേരെയുണ്ടായ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സ്കോട്ടിഷ് മോസ്ക് അസോസിയേഷൻ പ്രസ്താവിച്ചു. പ്രാർത്ഥനക്കിടെയാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നത് ഗുരുതരമായി കാണേണ്ട കാര്യമാണെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കും.
Adjust Story Font
16
