വരൾച്ച, കാലി സമ്പത്തിലെ കുറവ്: പെരുന്നാൾ ബലി വേണ്ടെന്ന് വെച്ച് മൊറോക്കോ
രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾക്ക് വേണ്ടി രാജാവ് ബലിയർപ്പിക്കുമെന്നും പ്രഖ്യാപനം

റാബത്ത്: വരൾച്ചയും കാലി സമ്പത്തിലെ കുറവുംകാരണം ഈ വർഷത്തെ പെരുന്നാൾ ബലി വേണ്ടെന്ന് വെച്ച് മൊറോക്കോ. മുഹമ്മദ് ആറാമന്‍ രാജാവിന്റെ കീഴിൽ ഇതാദ്യമായാണ് മൃഗബലി ചടങ്ങില്ലാതെ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ശനിയാഴ്ചയാണ് മൊറോക്കോയില്‍ ബലിപെരുന്നാള്‍. വരള്‍ച്ചയെ തുടര്‍ന്ന് മൊറോക്കോയിലെ ആടുകളുടെ എണ്ണം 38 ശതമാനമായി കുറഞ്ഞിരുന്നു. ഇതോടെ ആടുകളുടെ വില വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കിലോയ്ക്ക് ഏകദേശം 600 ഡോളർ വരെ എത്തിയിരുന്നു. അതേസമയം ജനങ്ങൾക്ക് വേണ്ടി രാജാവ് ബലി അർപ്പിക്കും. ഫെബ്രുവരിയിൽ തന്നെ ഇസ്ലാമിക കാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബലികര്‍മ്മം നടത്തുന്നത് പ്രത്യേകിച്ച് പരിമിതമായ വരുമാനമുള്ളവർക്കുള്‍പ്പെടെ ദോഷം ചെയ്യുമെന്നും രാജാവ് വ്യക്തമാക്കി. നേരത്തെ ഹസ്സൻ രാജാവിന്റെ കാലത്തും സമാനമായ കാരണങ്ങളെ തുടര്‍ന്ന് ബലികര്‍മ്മം ഒഴിവാക്കിയിരുന്നു. മൂന്ന് തവണയാണ് അദ്ദേഹത്തിന്റെ കാലയളവില്‍ ഒഴിവാക്കിയിരുന്നത്. അയല്‍രാജ്യമായ അള്‍ജീരിയയുമായുള്ള യുദ്ധവും മറ്റൊരു കാരണമായിരുന്നു.
രാജാവിനാണ് മൊറോക്കോയിലെ ഏറ്റവും ഉയർന്ന അധികാരം. രാജ്യത്ത് ഓരോ ഈദിനും 2,30,000 കന്നുകാലികളെയാണ് ബലിയര്‍പ്പിക്കുന്നത്. അടുത്ത വര്‍ഷങ്ങളിലും കന്നുകാലിക്ഷാമം തുടരാന്‍ തന്നെയാണ് സാധ്യതയെന്നും മൊറോക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് ജാദ്രി വ്യക്തമാക്കി. എന്നാല്‍ ബലികര്‍മ്മം ഒഴിവാക്കുന്നത് പലരുടെയും സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജാവിന്റെ ഉത്തരവ് ചെറുകിട കർഷകരെയും കാലിവളര്‍ത്തുകാരെയും പ്രതികൂലമായി ബാധിക്കും.
കൃഷിയിലും വിള ഉൽപാദനത്തിലും ഉണ്ടാകുന്ന നഷ്ടം നികത്താനുള്ള അവസരമാണ് ഈദിനെ പലരും കണ്ടിരുന്നത്. എന്നാല്‍ ഇത് മറികടക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കന്നുകാലി കർഷകരുടെ കടം എഴുതിത്തള്ളുന്നതിനും മേഖല പുനഃക്രമീകരിക്കുന്നതിനും 700 മില്യണ്‍ ദിർഹമാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. കടാശ്വാസത്തിന്റെ ഗുണം ലഭിക്കുന്നവരിൽ 75 ശതമാനവും ചെറുകിട കർഷകരാണ്.
Adjust Story Font
16

