Quantcast

ഇറാന്റെ പ്രതിരോധത്തിന് കരുത്തേകുന്ന 'മൊസൈക്ക് ഡിഫൻസ്'; ആരാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമായ മുഹമ്മദ് അലി ജഅ്‌ഫരി?

യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിൽക്കാൻ ഇറാനെ സഹായിക്കുന്നത് അവരുടെ 'മൊസൈക്ക് ഡിഫൻസ്' എന്ന പ്രതിരോധ തന്ത്രമാണ്

MediaOne Logo
ഇറാന്റെ പ്രതിരോധത്തിന് കരുത്തേകുന്ന മൊസൈക്ക് ഡിഫൻസ്; ആരാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമായ മുഹമ്മദ് അലി ജഅ്‌ഫരി?
X

തെഹ്‌റാൻ: യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി' ആക്രമണങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിൽക്കാൻ ഇറാനെ സഹായിക്കുന്നത് അവരുടെ 'മൊസൈക്ക് ഡിഫൻസ്' (Mosaic Defence) എന്ന പ്രതിരോധ തന്ത്രമാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കമുള്ള ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടും, ഇറാന്റെ സൈനിക സംവിധാനം തകരാതെ മുന്നോട്ട് പോകുന്നതിന് കാരണം ഈ വികേന്ദ്രീകൃത പ്രതിരോധ രീതിയാണ്.

ആരാണ് മുഹമ്മദ് അലി ജഅ്‌ഫരി?

ഇറാന്റെ ഈ പ്രതിരോധ തന്ത്രത്തിന്റെ ശിൽപിയായി അറിയപ്പെടുന്നത് മേജർ ജനറൽ മുഹമ്മദ് അലി ജഅ്‌ഫരിയാണ്. 2007 മുതൽ 2019 വരെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കമാൻഡർ-ഇൻ-ചീഫായിരുന്നു അദ്ദേഹം. 1979-1989 കാലഘട്ടത്തിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം, പിന്നീട് ഐആർജിസിയുടെ തന്ത്രപ്രധാന വിഭാഗങ്ങളുടെ തലപ്പത്തെത്തി. 2005ൽ ഐആർജിസി സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ ഡയറക്ടറായിരിക്കെയാണ് അദ്ദേഹം മൊസൈക്ക് ഡിഫൻസ് എന്ന ഈ സൈനിക സിദ്ധാന്തത്തിന് രൂപം നൽകിയത്.

എന്താണ് മൊസൈക്ക് ഡിഫൻസ്?

സൈനിക അധികാരങ്ങൾ ഒരു കേന്ദ്രത്തിൽ മാത്രം ഒതുക്കാതെ, പ്രാദേശികമായി വികേന്ദ്രീകരിക്കുന്നതാണ് ഈ സംവിധാനം. ഒറ്റയടിക്ക് ഉന്നത നേതൃത്വത്തെ ഇല്ലാതാക്കി സൈന്യത്തെ നിർജീവമാക്കുന്ന രീതിയെ (Decapitation strike) മറികടക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ തന്ത്രത്തിന് കീഴിൽ ഐആർജിസിയെ 31 പ്രവിശ്യാ കമാൻഡുകളായി തിരിച്ചിട്ടുണ്ട്. ഇവയോരോന്നും സ്വന്തമായി ആയുധങ്ങളും ഇന്റലിജൻസും കമാൻഡ് സിസ്റ്റവുമുള്ള സ്വതന്ത്ര യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നത്. ഉന്നത നേതൃത്വവുമായുള്ള ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ പോലും, പ്രാദേശിക യൂണിറ്റുകൾക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനും പോരാട്ടം തുടരാനും ഈ രീതിയിലൂടെ സാധിക്കും.

എന്തുകൊണ്ട് ഈ തന്ത്രം?

2001ൽ അഫ്ഗാനിസ്താനിലും 2003ൽ ഇറാഖിലും അമേരിക്ക നടത്തിയ അധിനിവേശങ്ങളാണ് ഇത്തരമൊരു മാറ്റത്തിന് ഇറാനെ പ്രേരിപ്പിച്ചത്. ഇറാഖിൽ സദ്ദാം ഹുസൈന്റെ ഭരണകൂടം വളരെ വേഗം തകർന്നുവീണത് ഇറാന്റെ സൈനിക ചിന്തകളെ കാര്യമായി സ്വാധീനിച്ചു. അമേരിക്കയോ ഇസ്രായേലോ പോലെയുള്ള വലിയ സൈനിക ശക്തികളോട് പോരാടുമ്പോൾ, നേതൃത്വം നഷ്ടപ്പെട്ടാലും യുദ്ധം പെട്ടെന്ന് അവസാനിക്കാതിരിക്കാനും പോരാട്ടം തുടരാനും രാജ്യത്തെ സജ്ജമാക്കുക എന്നതായിരുന്നു ഈ പ്രതിരോധ രീതിയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ തലസ്ഥാന നഗരിയിലുണ്ടാകുന്ന ആക്രമണങ്ങൾ തങ്ങളുടെ യുദ്ധം ചെയ്യാനുള്ള ശേഷിയെ ബാധിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കുന്നു.

TAGS :

Next Story