'ഹമാസിനെ നിരായുധീകരിക്കണം,എല്ലാ ബന്ദികളെയും വിട്ടയക്കണം'; ഗസ്സയിൽ വെടിനിര്‍ത്തല്‍ പദ്ധതി നിര്‍ദേശം പുറത്ത് വിട്ട് യു.എസ്,അംഗീകരിച്ച് ഇസ്രായേല്‍
72 മണിക്കൂറിനകം ഡീൽ അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

ഡൊണാള്‍ഡ് ട്രംപ്,ബിന്യമിന്‍ നെതന്യാഹു | Photo|reuters
വാഷിങ്ടണ്‍:ഗസ്സ യുദ്ധത്തിനുള്ള വെടിനിർത്തൽ പദ്ധതി നിർദേശം പുറത്ത് വിട്ട് യു.എസ്. 1700 ഫലസ്തീൻ തടവുകാരെ വിട്ടയക്കാനാണ് നിർദേശം. നിർദേശം ഇസ്രായേൽ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇരുപക്ഷവും അംഗീകരിച്ചാൽ വെടിനിർത്തൽ ഉടൻ ഉണ്ടായേക്കും. പദ്ധതി പഠിച്ച ശേഷം നിലപാടെടുക്കുമെന്നാണ് ഹമാസിന്റെ പ്രതികരണം.അതേസമയം, 72 മണിക്കൂറിനകം ഡീൽ അംഗീകരിക്കണമെന്നാണ് ട്രംപിന്റെ അറിയിപ്പ്.
അതിനിടെ, ദോഹയിൽ നടത്തിയ ആക്രമണത്തിൽ മാപ്പു ചോദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്. ഡൊണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഫോൺ സംഭാഷണം.
ഖത്തറിന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണത്തിൽ മാപ്പു ചോദിച്ച നെതന്യാഹു, ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഉറപ്പുനൽകി. ഖത്തർ പൗരൻ ബദ്ർ അൽ ദോസരി ആക്രമണത്തിൽ കൊല്ലപ്പെട്ടതിലും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള ഒരു കടന്നു കയറ്റവും അംഗീകരിക്കാനാകില്ലെന്ന് ഖത്തർ പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ രാജ്യത്തിന് പരമപ്രധാനമാണ്. ഖത്തറിനെ ഇനി ആക്രമില്ലെന്ന ഇസ്രായേൽ നൽകിയ ഉറപ്പിനെ സ്വാഗതം ചെയ്യുന്നു.
ഹമാസ് പ്രതിനിധി സംഘത്തിന്റെ ആസ്ഥാനത്തിനു നേരെ ആയിരുന്നു ഇസ്രായേൽ ആക്രമണം. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമായിരുന്നു അതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ യുഎസ് പ്രസിഡണ്ട് മുമ്പോട്ടു വച്ച പദ്ധതികളുമായി സഹകരിക്കും. നയതന്ത്ര മാർഗങ്ങളിലൂടെ മേഖലയിൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16

