Quantcast

ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ച പൊളിക്കാൻ ഇസ്രായേൽ; വൈറ്റ് ഹൗസിൽ ട്രംപ്-നെതന്യാഹു നിര്‍ണായക കൂടിക്കാഴ്ച

ആണവ പദ്ധതിയിൽ നിന്ന് പിൻമാറുന്ന പ്രശ്നമില്ലെന്ന് ഇറാൻ

MediaOne Logo

Web Desk

  • Updated:

    2026-02-08 04:00:53.0

Published:

8 Feb 2026 8:03 AM IST

ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ച പൊളിക്കാൻ  ഇസ്രായേൽ; വൈറ്റ് ഹൗസിൽ ട്രംപ്-നെതന്യാഹു നിര്‍ണായക കൂടിക്കാഴ്ച
X

വാഷിങ്ടണ്‍: ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ച പൊളിക്കാൻ സമ്മർദ തന്ത്രങ്ങളുമായി ഇസ്രായേൽ. മസ്കത്ത് ചർച്ചക്ക് പിന്നാലെ അടുത്ത ആഴ്ച തുടർചർച്ചക്ക് അമേരിക്കയും ഇറാനും ധാരണയിലെത്തിയിരിക്കെയാണ്, ഇസ്രായേലിന്‍റെ അപ്രതീക്ഷിത ഇടപെടൽ. ആണവ വിഷയത്തിൽ മാത്രമായി ചർച്ച ഒതുങ്ങുന്നത് തങ്ങളുടെ സുരക്ഷാ ഭീഷണിക്ക് പരിഹാരമാകില്ലെന്നാണ് ഇസ്രായേൽ വാദം.ഇക്കാര്യം യു.എസ്പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ നേരിൽ കണ്ട് ബോധ്യപ്പെടുത്താനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ തിരക്കിട്ട യു.എസ് സന്ദർശനം.

ബുധനാഴ്ച വൈകീട്ട് വൈറ്റ് ഹൗസിൽ ട്രംപുമായി നെതന്യാഹു ചർച്ച നടത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇസ്രായേൽ വ്യോമസേനാ മേധാവിയും നെതന്യാഹുവിനെ അനുഗമിക്കും. ഇന്ന് വൈകീട്ട് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയുടെ അടിയന്തര യോഗം ചേരും.

ഇറാനുമായുള്ള അടുത്ത ചർച്ചക്ക് മുമ്പ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് നെതന്യാഹു അനുമതി തേടുകയായിരുന്നു. ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി പരിമിതപ്പെടുത്തുക, ഹൂതികൾ ഉൾപ്പെടെ മിലീഷ്യകൾക്ക് നൽകുന്ന സഹായം നിർത്തുക എന്നീ മൂന്ന് ഉപാധികൾക്ക് ഇറാൻ വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി വേണം എന്ന ആവശ്യമാണ് ഇസ്രായേൽ മുന്നോട്ടു വെക്കുക. എന്നാൽ ദേശീയ താൽപര്യങ്ങളുമായി ബന്ധപ്പെട്ട ആണവ പദ്ധതിയിൽ നിന്ന് പിൻമാറുന്ന പ്രശ്നമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഖത്തറിൽ പ്രതികരിച്ചു.

യു.എസുമായുള്ള അടുത്ത ചർച്ചാ തീയതി തീരുമാനിച്ചിട്ടില്ലെന്നും പ്രത്യക്ഷ ചർച്ചക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മസ്കത്ത് ചർച്ചയിൽ അമേരിക്കയെ പ്രതിനിധാനം ചെയ്ത പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്,വൈറ്റ്ഹൗസ് ഉപദേശകനും ട്രംപിന്‍റെ മരുമകനുമായ ജറദ് കുഷ്നർ എന്നിവർ ഇന്നലെ ഗൾഫിൽ നങ്കൂരമിട്ട അബ്രഹാം ലിങ്കൺ പടക്കപ്പൽ സന്ദർശിച്ചു. യു.എസ് സെൻട്രൽ കമാൻഡ് മേധാവികളും അനുഗമിച്ചു. ഇറാനു മേൽ സൈനിക സമ്മർദം തുടരുന്നതിനു പുറമെ ഉപരോധ നടപടികളും ശക്തമാക്കാനാണ് യു.എസ് തീരുമാനം.

TAGS :

Next Story