നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടി
കടുത്ത സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റാ സസ്പെൻഡ് ചെയ്തതായി ഹെല്ലെ ല്യങ് തന്നെയാണ് വ്യക്തമാക്കിയത്

- Updated:
2026-05-20 03:19:32.0

ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച് ശ്രദ്ധനേടിയ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ല്യങ്ങിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി. കടുത്ത സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റാ സസ്പെൻഡ് ചെയ്തതായി ഹെല്ലെ ല്യങ് തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെയാണ് ഹെല്ലെ ല്യങ് ഇക്കാര്യം പങ്കുവെച്ചത്.
"മാധ്യമസ്വാതന്ത്ര്യത്തിനായി നൽകേണ്ടി വന്ന ചെറിയൊരു വില മാത്രമാണിത്. എന്നാൽ ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായാണ്''- അക്കൗണ്ട് സസ്പെൻഷൻ നോട്ടീസിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഹെല്ലെ കുറിച്ചു. കൂടാതെ, തന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്നവരോട് മറുപടി നൽകാൻ വൈകുന്നതിൽ അവർ ഖേദം പ്രകടിപ്പിച്ചു. മെറ്റാ പ്ലാറ്റ്‌ഫോമിനെ ടാഗ് ചെയ്തുകൊണ്ട് തന്റെ അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിന് ഒടുവിലായിരുന്നു സംഭവം. മാധ്യമങ്ങളെ കാണാതെ മടങ്ങാൻ തുടങ്ങിയ നരേന്ദ്ര മോദിയോട്, "ലോകത്തിലെ ഏറ്റവും വലിയ മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമങ്ങളിൽ നിന്ന് എന്തുകൊണ്ട് നിങ്ങൾ ചോദ്യങ്ങൾ നേരിടുന്നില്ല?" എന്ന് ഹെല്ലെ ല്യങ് ചോദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി.
'ദാഗ്സാവിസെൻ' എന്ന ഓസ്ലോ ആസ്ഥാനമായുള്ള പത്രത്തിലെ റിപ്പോർട്ടറാണ് ഹെല്ലെ ല്യങ്. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ തന്റെ നിലപാടിനെ ന്യായീകരിച്ചത്. സംഭവം വൻ രാഷ്ട്രീയ ചർച്ചയായതോടെ, നോർവേയിലെ ഇന്ത്യൻ എംബസി ഹെല്ലെ ല്യങ്ങിനെ പ്രത്യേക വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. അവിടെയും തന്റെ ചോദ്യം ആവര്‍ത്തിക്കുകയാണ് ഹെല്ലെ ഇതിനു പിന്നാലെയാണ് ഹെല്ലെയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്.
'വിദേശ ഏജന്റ്', 'ചൈനീസ് ചാരപ്പണി നടത്തുന്നവൾ' എന്നിങ്ങനെയുള്ള കമന്റുകളാണ് നിറഞ്ഞിരുന്നത്. എന്നാൽ താൻ ഒരു വിദേശ ചാരയല്ലെന്നും കേവലം ഒരു മാധ്യമപ്രവർത്തക മാത്രമാണെന്നും ഹെല്ലെ പിന്നീട് എക്സിലൂടെ വ്യക്തമാക്കി. കടുത്ത റിപ്പോർട്ടിംഗുകൾക്കിടയിലും സൈബർ ഇടങ്ങളിൽ അവർക്കെതിരെയുള്ള പ്രതിഷേധം മോദി അനുകൂലികള്‍ ശക്തമായി തുടരുകയാണ്.
Adjust Story Font
16
