ഗസ്സ നഗരം പിടിച്ചെടുക്കാൻ ഇസ്രായേൽ; വടക്കൻ ഗസ്സയിൽ ഇപ്പോഴും 10 ലക്ഷത്തിലധികം ഫലസ്തീനികൾ താമസിക്കുന്നുവെന്ന് അധികൃതർ
ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്

ഗസ്സ: ഇസ്രായേലിന്റെ നിർബന്ധിത കുടിയിറക്ക ഭീഷണികളും നിരന്തരമായ ബോംബാക്രമണങ്ങളും തുടരുമ്പോഴും വടക്കൻ ഗസ്സയിൽ പത്ത് ലക്ഷത്തിലധികം ഫലസ്തീനികൾ ഇപ്പോഴും താമസിക്കുന്നുവെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു. ഗസ്സ നഗരത്തിലും അതിന്റെ വടക്കുള്ള പട്ടണങ്ങളിലുമുള്ള 1.3 ദശലക്ഷം ആളുകളിൽ ഏകദേശം 190,000 പേർ തെക്കോട്ട് പലായനം ചെയ്തതായും ഇസ്രായേൽ സൈന്യം 'സുരക്ഷിത മേഖലകൾ' എന്ന് നിശ്ചയിച്ചിരുന്ന പ്രദേശങ്ങളിലെ ഗുരുതരമായ സാഹചര്യങ്ങൾ കാരണം 15,000 പേർ വടക്കോട്ട് മടങ്ങിയതായും ഓഫീസ് അറിയിച്ചു.
In pictures: Israeli fighter jets destroy the Al-Kawthar Tower, a residential building in Gaza City's Tal Al-Hawa neighborhood, displacing hundreds of residents. pic.twitter.com/NQDqT527rQ
— Quds News Network (@QudsNen) September 14, 2025
ഖാൻ യൂനിസിന് സമീപമുള്ള റഫയെയും അൽ-മവാസിയെയും ഇസ്രായേൽ പതിവായി ആക്രമിക്കുന്നുണ്ടെന്നും അവിടെ നിന്ന് ആളുകളോട് പലായനം ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. 'ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇല്ലാത്ത ഈ പ്രദേശങ്ങളിൽ ആശുപത്രികളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ വെള്ളം, ഭക്ഷണം, പാർപ്പിടം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങളൊന്നും ഇല്ലാതെ അവിടെ താമസിക്കുന്നത് മിക്കവാറും അസാധ്യമാണ്.' ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നിരന്തരമായ ബോംബാക്രമണത്തിനും മോശം മാനുഷിക സാഹചര്യങ്ങൾക്കും ഇടയിൽ ഫലസ്തീനികൾ അവിടെ നിന്ന് പലായനം ചെയ്യുന്നുമുണ്ട്. ഗസ്സ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ദിവസവും ആയിരക്കണക്കിന് ഫലസ്തീനികൾ നിർബന്ധിതമായി കുടിയിറക്കപ്പെടുന്നു. ദിനംപ്രതി ഡസൻ കണക്കിന് സാധാരണക്കാരെയാണ് ഇസ്രായേൽ കൊല്ലുന്നത്.
'സുരക്ഷിത മേഖല' എന്ന് വിളിക്കപ്പെടുന്ന അൽ-മവാസിയിലേക്ക് പോകാൻ ഇസ്രായേൽ നിർദേശം ഉള്ളപ്പോഴും കുടുംബങ്ങൾ തെക്കോട്ട് പലായനം ചെയ്യുന്നു. അൽ-മവാസി പ്രദേശം ജനസാന്ദ്രതയുള്ളതും ഇസ്രായേൽ സൈന്യം ആവർത്തിച്ച് ലക്ഷ്യമിടുന്നതുമാണ്. തെൽ അൽ-ഹവ പ്രദേശത്തും ഷാതി, റെമാൽ എന്നിവിടങ്ങളിലും ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ടെന്നും ഡസൻ കണക്കിന് റെസിഡൻഷ്യൽ കെട്ടിടങ്ങളും ഷെൽട്ടറുകളും നശിപ്പിച്ചതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Adjust Story Font
16

