ഇറാൻ യുദ്ധം: ലോകം നേരിടുന്നത് സമാനതകളില്ലാത്ത ഊര്‍ജ പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജൻസി
റഷ്യയുമായി ബന്ധപ്പെട്ട ഗ്യാസ് പ്രതിസന്ധിയും പെട്രോൾ പ്രതിസന്ധിയും ഒത്തുചേരുമ്പോൾ സ്ഥിതി അതീവ ഗുരുതരമാണ്''

- Updated:
2026-04-21 08:30:29.0

അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ Image-Reuters
പാരിസ്: നിലവിലെ സാഹചര്യങ്ങൾ ലോകത്തെ എക്കാലത്തെയും വലിയ ഊര്‍ജ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജൻസി (ഐഇഎ) മേധാവി ഫാത്തിഹ് ബിറോൾ. ഫ്രാൻസ് ഇന്റർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.
"റഷ്യയുമായി ബന്ധപ്പെട്ട ഗ്യാസ് പ്രതിസന്ധിയും പെട്രോൾ പ്രതിസന്ധിയും ഒത്തുചേരുമ്പോൾ സ്ഥിതി അതീവ ഗുരുതരമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്നത്," ബിറോൾ വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് യൂറോപ്പിലേക്കുള്ള റഷ്യൻ വാതക വിതരണം നേരത്തെ തന്നെ നിലച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ബിറോളിന്റെ പ്രതികരണം. ആഗോള ഊർജ്ജ വിപണിയിലെ നിലവിലെ സാഹചര്യം 1973, 1979, 2022 വർഷങ്ങളിലുണ്ടായ പ്രതിസന്ധികളേക്കാൾ മോശമാണെന്ന് ബിറോൾ ഈ മാസമാദ്യം പറഞ്ഞിരുന്നു.
ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്നുണ്ടായ എണ്ണവില വർദ്ധനവ് നിയന്ത്രിക്കാൻ ഐഇഎ അംഗരാജ്യങ്ങൾ തങ്ങളുടെ തന്ത്രപരമായ കരുതൽ ശേഖരത്തിൽ നിന്ന് റെക്കോർഡ് അളവായ 400 ദശലക്ഷം ബാരൽ എണ്ണ പുറത്തിറക്കാനും മാർച്ചിൽ തീരുമാനിച്ചിരുന്നു. യുദ്ധം മൂലം വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും റഷ്യയ്ക്കെതിരായ നീക്കങ്ങളും ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതേസമയം ഇന്ധനവിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവ് ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.
യുദ്ധം തുടരുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഊർജ്ജ ലഭ്യത കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇവിടെ ഇപ്പോള്‍ അമേരിക്ക ഉപരോധം കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉപരോധം അവസാനിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
Adjust Story Font
16
