Quantcast

ഗസ്സയിൽ നരഹത്യ തുടര്‍ന്ന് ഇസ്രായേൽ; ഇന്നലെ കൊല്ലപ്പെട്ടത് 92 പേര്‍, 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000 കവിഞ്ഞു

ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗസ്സയിൽ വെടിനിർത്തൽ വൈകില്ലെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    14 July 2025 7:54 AM IST

ഗസ്സയിൽ നരഹത്യ തുടര്‍ന്ന് ഇസ്രായേൽ; ഇന്നലെ കൊല്ലപ്പെട്ടത് 92 പേര്‍, 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000 കവിഞ്ഞു
X

തെൽ അവിവ്: ഗസ്സയിൽ വ്യാപക ആക്രമണം തുടരുന്നതിനിടെയും ദോഹ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് അമേരിക്ക. കരാറുമായി മുന്നോട്ടു പോയാൽ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാർ പ്രഖ്യാപിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 92 പേര്‍ കൊല്ലപ്പെട്ടു.

ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗസ്സയിൽ വെടിനിർത്തൽ വൈകില്ലെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചു. മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്മോട്രിക് എന്നിവരുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഇന്നലെ വിശദമായ ചർച്ച നടത്തി. യുദ്ധവിരാമവുമായി ബന്ധപ്പെട്ട ഉറപ്പ് നൽകാതെ താൽക്കാലിക വെടിനിർത്തലിന് ഹമാസ് സന്നദ്ധമാകില്ലെന്ന് നെതന്യാഹു ഇവരെ അറിയിച്ചതായാണ് റിപ്പോർട്ട്. കരാറിൽ ഒപ്പുവെച്ചാൽ മന്ത്രിസഭയിൽ നിന്ന് രാജി വെക്കുമെന്ന് ഇരു മന്ത്രിമാരും നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ സർക്കാറിനുള്ള പിന്തുണ ഇവർ പിൻവലിക്കാൻ ഇടയില്ലെന്ന പ്രതീക്ഷയിലാണ് നെതന്യാഹു. ഫലസ്തീൻ ജനതയുടെ ലക്ഷ്യവും അഭിലാഷവും മുൻനിർത്തിയുള്ള കരാറിന് മാത്രമേ വഴങ്ങൂ എന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും വ്യക്തമാക്കി. തെൽ അവീവിൽ നെതന്യാഹുവിന്‍റെ ഓഫീസിനു മുമ്പാകെ ഉടൻ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ റാലി നടത്തി.

അതേസമയം ഗസ്സയിൽ വ്യാപക വ്യോമാക്രമണങ്ങളിലൂടെയും മറ്റുമായി 92 പേരെയാണ് ഇസ്രായേൽ സേന ഇന്നലെ വധിച്ചത്. അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 150 വ്യോമാക്രമണങ്ങളാണ് ഗസ്സക്ക് നേരെ ഉണ്ടായത്. മധ്യ ഗസ്സയിലെ അൽ നുസൈറാത്ത് അഭയാർഥി ക്യാമ്പുകൾക്ക് സമീപം കാനുകളിൽ വെള്ളം നിറയ്ക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. സാങ്കേതിക തകരാർ മൂലം തങ്ങൾ അയച്ച മിസൈൽ ദിശമാറിയതാണ് കുട്ടികളും മറ്റും മരിക്കാൻ ഇടയാക്കിയതെന്നാണ് ഇസ്രായേൽ സേന നൽകുന്ന വിശദീകരണം. ഗസ്സയിൽ 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000 കവിഞ്ഞു. ഇവരിൽ പതിനായിരത്തിലേറെ കുഞ്ഞുങ്ങളും ഉൾപ്പെടും.

TAGS :

Next Story