പെട്രോൾ ലിറ്ററിന് 80 രൂപ കുറച്ച് പാകിസ്താൻ; പ്രതിഷേധച്ചൂടറിഞ്ഞ് രാജ്യം
കഴിഞ്ഞ വ്യാഴാഴ്ച പെട്രോളിന് 43 ശതമാനവും ഹൈ സ്പീഡ് ഡീസലിന് 55 ശതമാനവും വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു

- Published:
4 April 2026 10:49 AM IST

ഇസ്‌ലാമാബാദ്: ഇന്ധനവിലയിലെ അസാധാരണമായ വർധനവിനെത്തുടർന്നുണ്ടായ കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പെട്രോൾ വില ലിറ്ററിന് 80 പാകിസ്താൻ റുപീ കുറയ്ക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രിയിലാണ് ഇന്ധനവില കുറക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പെട്രോൾ ലെവി ലിറ്ററിന് 80 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി ഷെരീഫ് അറിയിച്ചു. ഇതോടെ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 378 രൂപയായി മാറും.
കഴിഞ്ഞ വ്യാഴാഴ്ച പെട്രോളിന് 43 ശതമാനവും ഹൈ സ്പീഡ് ഡീസലിന് (എച്ച്എസ്ഡി) 55 ശതമാനവും വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 321.17 രൂപയിൽ നിന്ന് 458.41 രൂപയായി ഉയരുകയായിരുന്നു. സർക്കാർ ലെവി 105 രൂപയിൽ നിന്ന് 160 രൂപയായി ഉയർത്തിയതായിരുന്നു ഈ വർധനവിന് കാരണം.
ഹൈ സ്പീഡ് ഡീസലിന്റെ വിലയും ലിറ്ററിന് 184.49 രൂപ വർധിച്ച് 335.86 രൂപയിൽ നിന്ന് 520.35 രൂപയായി മാറിയിരുന്നു. എന്നാൽ ഡീസലിന് മേലുള്ള ലെവി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് സമാനമായി പെട്രോളിനും ലെവി ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പെട്രോളിന് ഏർപ്പെടുത്തിയ പുതിയ നിരക്ക് ഒരു മാസത്തേക്ക് മാറ്റമില്ലാതെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങളാണ് പെട്രോളിയം വില വർധിക്കാൻ കാരണമെന്ന് ഷെഹ്ബാസ് ശരീഫ് വ്യക്തമാക്കി. എന്നാൽ വില നിയന്ത്രണവിധേയമാക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, മിതവ്യയത്തിലൂടെയും വിഭവങ്ങളുടെ കൃത്യമായ വിനിയോഗത്തിലൂടെയും വിലക്കയറ്റത്തിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധന പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്ന ചെലവുചുരുക്കൽ നടപടികൾ പ്രകാരം കേന്ദ്ര മന്ത്രിസഭാംഗങ്ങൾ ആറുമാസം ശമ്പളം കൈപ്പറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.
സാധാരണക്കാരന് ആശ്വാസം നൽകുന്നതിനായി മറ്റ് ചില സഹായപദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മോട്ടോർ സൈക്കിൾ ഉപഭോക്താക്കൾക്ക് ലിറ്ററിന് 100 രൂപ സബ്‌സിഡി, ചരക്ക് വാഹനങ്ങൾക്ക് 70,000 മുതൽ 80,000 രൂപ വരെയും പാസഞ്ചർ വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയും സഹായം നൽകും. ചെറുകിട കർഷകർക്ക് ഏക്കറിന് 1,500 രൂപ സാമ്പത്തിക സഹായവും റെയിൽവേ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചതും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മൂലം ആഗോളതലത്തിൽ വില വർധിച്ചതാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്.
Adjust Story Font
16
