പൈലറ്റിന്റെ അസാധാരണ നീക്കം, ഇറാന്റെ കെണിയോ എന്ന് സംശയം; യുഎസിനെ 'പെടുത്തി' ആ സന്ദേശം...
മുസ്‌ലിം വിശ്വാസി പറയുന്നതുപോലെയുള്ള വാക്കുകളായിരുന്നു" എന്നാണ് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്

- Updated:
2026-04-06 07:30:09.0

വാഷിംഗ്ടൺ: ഇറാൻ വെടിവെച്ചിട്ട എഫ്-15 വിമാനത്തിൽനിന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ അസാധാരണമായ റേഡിയോ സന്ദേശം പെന്റഗണിനെ ആശയക്കുഴപ്പത്തിലാക്കി.
പാരച്യൂട്ടിൽ ഇറാനിയൻ മലനിരകളിൽ ഇറങ്ങിയ വെപ്പൺസ് സിസ്റ്റം ഓഫീസർ അയച്ച 'God is good' (ദൈവം നല്ലവനാണ്) എന്ന സന്ദേശമാണ് അമേരിക്കന്‍ സൈനിക നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്. പ്രസിഡന്റ് ട്രംപ് തന്നെ ഇക്കാര്യം സമ്മതിച്ചു. അമേരിക്കൻ സൈന്യത്തെ കെണിയിൽ വീഴ്ത്താൻ വേണ്ടി ഇറാൻ സൈന്യം അയച്ച വ്യാജ സന്ദേശമാണോ ഇതെന്ന് പെൻ്റഗൺ സംശയിച്ചിരുന്നു.
"അതൊരു മുസ്‌ലിം വിശ്വാസി പറയുന്നതുപോലെയുള്ള വാക്കുകളായിരുന്നു" എന്നാണ് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ പിന്നീട് ഉദ്യോഗസ്ഥൻ്റെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് അദ്ദേഹം ഒരു വിശ്വാസിയാണെന്നും അത് സ്വാഭാവികമായി വന്ന വാക്കുകളാണെന്നും തിരിച്ചറിഞ്ഞത്. സാധാരണ അപകടങ്ങളില്‍പെടുമ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ അയക്കാറില്ല.
ഇറാനിലെ മലനിരകളിൽ വിമാനം തകർന്നുവീണതിനെത്തുടർന്ന് പരിക്കേറ്റ ഉദ്യോഗസ്ഥൻ 24 മണിക്കൂറിലധികമാണ് ശത്രുക്കൾക്കിടയില്‍ ഒളിച്ചു കഴിഞ്ഞത്. ഇറാൻ സൈനികരും നാട്ടുകാരും ഇദ്ദേഹത്തിനായി തെരച്ചിൽ നടത്തുന്നതിനിടെ ഒരു മലയിടുക്കിലാണ് ഇദ്ദേഹം അഭയം പ്രാപിച്ചത്. ഇദ്ദേഹത്തെ പിടികൂടുന്നവർക്ക് ഇറാൻ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ അമേരിക്കയുടെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥന്റെ സ്ഥാനം കണ്ടെത്തുന്നതും രക്ഷിക്കുന്നതും.
വെള്ളിയാഴ്ചയാണ് അമേരിക്കയുടെ എഫ്-15ഇ വിഭാഗത്തിൽപ്പെട്ട വിമാനം ഇറാൻ വെടിവെച്ചിട്ടത്. ഇതിലെ പൈലറ്റിനെയാണ് അമേരിക്ക സാഹസികമായി രക്ഷപ്പെടുത്തിയത്. ഇതോടൊപ്പം ഒരു എ-10 വിമാനവും പേർഷ്യൻ കടലിടുക്കിൽ തകർന്നിരുന്നു. ഇതും വെടിവെച്ചിട്ടതാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. അതേസമയം ഹോർമുസ് തുറന്നില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഇറാനെ നരകതുല്യമായ ആക്രമണങ്ങൾക്ക് വിധേയമാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
Adjust Story Font
16
