'ട്രംപിന് ചെറിയ പെൺകുട്ടികളെയാണ് ഇഷ്ടം' എന്നത് വ്യാജം; എപ്സ്റ്റിൻ ഫയലിലെ പരാമർശങ്ങൾ തള്ളി യുഎസ് നീതിന്യായ വകുപ്പ്
കത്തിലെ കൈയക്ഷരത്തിന് എപ്സ്റ്റീന്റെ കയ്യക്ഷരവുമായി സാമ്യമില്ലെന്ന് വിശദീകരണം

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ എപ്സ്റ്റീൻ ഫയലിലെ പരാമർശം തള്ളി യുഎസ് നീതിന്യായ വകുപ്പ്. ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ലാറി നാസറിനെ അഭിസംബോധന ചെയ്ത് ജെഫ്രി എപ്സ്റ്റീൻ എഴുതിയതായി അവകാശപ്പെടുന്ന എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുറത്തിറങ്ങിയ കത്ത് വ്യാജമാണെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം. കത്തിലെ കൈയക്ഷരത്തിന് എപ്സ്റ്റീന്റെ കയ്യക്ഷരവുമായി സാമ്യമില്ലെന്നും ഒരു ഡോക്യുമെന്റ് പുറത്തുവിട്ടു എന്നതിനർഥം അതിലെ അവകാശവാദങ്ങളെല്ലാം ശരിയാണ് എന്നല്ലെന്നും നീതിന്യായ വകുപ്പ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'ജെഫ്രി എപ്സ്റ്റീൻ ലാറി നാസറിന് എഴുതിയതായി പറയപ്പെടുന്ന കത്ത് വ്യാജമാണ്. ജയിലിലെ മേൽവിലാസത്തിലാണ് കത്ത് ലഭിച്ചത്. കത്തിലെ കൈയക്ഷരം ജെഫ്രി എപ്സ്റ്റീന്റേതുമായി പൊരുത്തപ്പെടുന്നില്ല. എപ്സ്റ്റീൻ മരിച്ച് മൂന്ന് ദിവസത്തിന് ശേഷം വടക്കൻ വിർജീനിയയിൽ നിന്നാണ് കത്ത് പോസ്റ്റ്മാർക്ക് ചെയ്തത്. അതിന്റെ ടു അഡ്രസിൽ എപ്സ്റ്റീൻ കഴിഞ്ഞിരുന്ന ജയിലിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല. നീതിന്യായ വകുപ്പ് ഒരു രേഖ പുറത്തുവിട്ടു എന്നത് കൊണ്ട് മാത്രം അതിലെ ആരോപണങ്ങളോ അവകാശവാദങ്ങളോ വസ്തുതാപരമാകുന്നില്ല' എന്നാണ് യുഎസ് നീതിന്യായ വകുപ്പ് പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നത്.
എപ്സ്റ്റീൻ ഫയൽസിൽ 69 തവണയാണ് ട്രംപിന്റെ പേര് പരാമർശിച്ചിരിക്കുന്നത്. എപ്സ്റ്റീന്റെ വിമാനമായ ലോലിത എക്സ്പ്രസിൽ ട്രംപ് ഒൻപത് തവണ യാത്ര ചെയ്തതായും രേഖകളിലുണ്ട്. ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്നും എപ്സ്റ്റീൻ ഫയൽസിൽ പരാമർശമുണ്ടായിരുന്നു. നീതിന്യായ വകുപ്പ് അതും തളളിയിരുന്നു.
Adjust Story Font
16

