യുഎസിന്റെ എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; തെളിവുകൾ പുറത്തുവിട്ടു
തകർന്ന വിമാനത്തിന്റെ ചിത്രങ്ങളാണ് ഇറാനിലെ തസ്നിം ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചത്

- Published:
3 April 2026 5:04 PM IST

തെഹ്‌റാന്‍: മധ്യ ഇറാനില്‍ അമേരിക്കയുടെ എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഇറാന്‍. തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങളാണ് ഇറാനിലെ തസ്‌നീം ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചത്. വിമാനം വെടിവെച്ചിട്ടെന്ന് ഐആര്‍ജിസിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു.
വിമാനം പൂര്‍ണമായി തകരുകയും നിലംപതിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. അപകടത്തിന്റെ ആഘാതത്തില്‍ വലിയ സ്‌ഫോടനം നടന്നതിനാല്‍ പൈലറ്റിന് വിമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതേസമയം, തങ്ങളുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തിട്ടെന്ന ഇറാന്‍റെ അവകാശവാദങ്ങളോട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടെന്ന ഐആര്‍ജിസി വാദങ്ങളെ നേരത്തെയും യുഎസ് തള്ളിയിരുന്നു. ഇതിനിടെ, ഗള്‍ഫ് മേഖലകളിലെ യുഎസ് ക്യാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. കുവൈത്ത്, യുഎഇ, സൗദി എന്നീ രാജ്യങ്ങളിലാണ് ഇന്ന് ആക്രമണമുണ്ടായത്. യുഎഇയിലെ അബൂദബിയില്‍ രണ്ടിടത്ത് ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഹബ്ഷാന്‍ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. അജ്ബാന്‍ മേഖലയിലും ആക്രമണമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം ആഴ്ചകള്‍ പിന്നിട്ടിട്ടും മിസൈല്‍ ലോഞ്ച് സിസ്റ്റങ്ങളിലടക്കം ഇറാന്റെ പ്രഹരശേഷി അല്‍പ്പം പോലും കുറഞ്ഞിട്ടില്ലെന്ന് അടുത്തിടെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു. യുദ്ധത്തിന്റെ പലഘട്ടങ്ങളിലായി തങ്ങള്‍ വിജയം നേടിയെന്ന് യുഎസ് ഭരണകൂടം അവകാശപ്പെടുമ്പോഴും തങ്ങളുടെ രാഷ്ട്രത്തിനെതിരായ ഏത് സൈനിക നീക്കത്തിനും കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിലൂടെ സംഘര്‍ഷം നീണ്ടുപോകാനുള്ള സാധ്യതകളാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്.
Adjust Story Font
16
