Quantcast

യുഎസുമായി ഉരസുന്നതിനിടെ വീഡിയോ കോളിൽ സംസാരിച്ച് ഷീ ജിൻപിങ്ങും പുടിനും

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളില്‍ പല രാജ്യങ്ങളും അസ്വസ്ഥരാണ്

MediaOne Logo
യുഎസുമായി ഉരസുന്നതിനിടെ വീഡിയോ കോളിൽ സംസാരിച്ച് ഷീ ജിൻപിങ്ങും പുടിനും
X

മോസ്കോ: യുഎസുമായി ഉരസുന്നതിനിടെ വീഡിയോ കോളിലൂടെ സംസാരിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് പുറമെ അമേരിക്കയുമായുള്ള പുതിയ സാഹചര്യങ്ങളും ചര്‍ച്ചയായതായാണ് വിവരം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളില്‍ പല രാജ്യങ്ങളും അസ്വസ്ഥരാണ്. അദ്ദേഹത്തിന്റെ താരിഫ്, നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിൽ നിന്ന് ഗ്രീൻലാൻഡ് ഏറ്റെടുക്കണമെന്ന ആവശ്യം എന്നിവയൊക്കെ വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ഇതിനിടയില്‍ പല പാശ്ചാത്യ രാജ്യങ്ങളും ചൈനയുമായി പുതിയ സാധ്യതകള്‍ തേടുന്ന സാഹചര്യത്തിലാണ് റഷ്യയും ചൈനയും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിട്ടീഷ്, കനേഡിയൻ പ്രധാനമന്ത്രിമാർ കഴിഞ്ഞ മാസം ചൈന സന്ദർശിച്ചിരുന്നു. ജർമ്മൻ ചാൻസലർ ഈ മാസം സന്ദർശിക്കുമെന്നും വാര്‍ത്തകളുണ്ട്.

അതേസമയം ലോകത്ത് വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ സുസ്ഥിരവും സുപ്രധാനവുമായൊരു ഘടകം എന്നാണ് കൂടിക്കാഴ്ചയെ പുടിൻ വിശേഷിപ്പിച്ചത്. ഉഭയകക്ഷി തലത്തിലും ആഗോള-പ്രാദേശിക കൂട്ടായ്മകളിലും റഷ്യയും ചൈനയും ഏകോപനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ, ബ്രിക്സ് (BRICS) സാമ്പത്തിക കൂട്ടായ്മ, ഷാങ്ഹായ് സഹകരണ സംഘടന എന്നിവയുൾപ്പെടെയുള്ള വേദികളിൽ റഷ്യൻ-ചൈനീസ് കൂട്ടുകെട്ട് അത്യന്താപേക്ഷിതമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായൊരു ബൃഹത്തായ പദ്ധതി ആവിഷ്കരിക്കണമെന്ന് ഷി ജിന്‍പിങും ആവശ്യപ്പെട്ടു.

അതേസമയം 2026ന്റെ ആദ്യ പകുതിയിൽ ചൈന സന്ദർശിക്കാനുള്ള പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഷി ജിൻപിങ്ങ് റഷ്യ സന്ദർശിച്ചിരുന്നു. ഗസ്സയിലെ ട്രംപിന്റെ 'ബോർഡ് ഓഫ് പീസിനെക്കുറിച്ച് ഇരുരാജ്യങ്ങളുടെയും നിലപാടുകൾ പ്രായോഗികമായി ഒന്നുതന്നെയാണെന്നും യൂറി ഉഷാക്കോവ് വ്യക്തമാക്കി. ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള ക്ഷണത്തിന് പുടിൻ നേരത്തെ ട്രംപിന് നന്ദി പറഞ്ഞിരുന്നു. അതേസമയം ചൈന നിലപാട് വ്യക്തമാക്കിയിട്ടില്ല.

യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ടാണ് റഷ്യയും അമേരിക്കയും തമ്മില്‍ ഇടയുന്നത്. മധ്യസ്ഥ ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും യുക്രൈനില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ട്.

TAGS :

Next Story