ഇറാൻ വിജയഭേരിയിൽ; ഐക്യത്തോടെ നിൽക്കാൻ സുപ്രീംകൗൺസിലിന്റെ ആഹ്വാനം
നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയും വിവേകത്തോടെയും മുന്നോട്ട് പോകാനാണ് ഭരണകൂടത്തിന്റെ തീരുമാനം

- Published:
8 April 2026 3:59 PM IST

തെഹ്റാന്‍: യുദ്ധത്തിൽ ഇറാൻ നിർണ്ണായക വിജയം കൈവരിച്ചതായും ഇതിൻ്റെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിടുന്നത് വരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാൻ കൈവരിച്ച ഈ വിജയത്തിൽ എല്ലാ ജനങ്ങളെയും കൗൺസിൽ അഭിനന്ദിച്ചു. വിജയത്തിന്റെ പൂർണ്ണരൂപം അന്തിമമാക്കുന്നത് വരെ അധികൃതർ ജാഗ്രത പാലിക്കണമെന്നും, ജനങ്ങൾക്കിടയിൽ ഐക്യവും സമാധാനാവും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
"കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ ശത്രുവിന് ഏൽപ്പിച്ച ആഘാതങ്ങൾ ലോകത്തിന്റെ ചരിത്രസ്മൃതിയിൽ നിന്ന് ഒരിക്കലും മായില്ല" - സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസില്‍ അഭിപ്രായപ്പെട്ടു. ലെബനൻ, ഇറാഖ്, യെമൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ 'പ്രതിരോധ അച്ചുതണ്ട്' സഖ്യകക്ഷികളുമായി ചേർന്ന് കനത്ത പ്രഹരമാണ് ശത്രുവിന് ഇറാൻ ഏൽപ്പിച്ചതെന്നും കൗൺസിൽ അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയും വിവേകത്തോടെയും മുന്നോട്ട് പോകാനാണ് ഭരണകൂടത്തിന്റെ തീരുമാനം. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്. കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് രണ്ടാഴ്ച പൂർണമായി തുറക്കാൻ ഇറാൻ സമ്മതിച്ചു. ഇസ്ലാമാബാദിൽ വെള്ളിയാഴ്ച ഇറാൻ-അമേരിക്ക തുടർ ചർച്ചകൾ നടക്കും. എന്നാല്‍ വെടിനിർത്തൽ ഭാഗികമായാണ് ഇസ്രായേൽ അംഗീകരിച്ചത്. ഇറാനെ ആക്രമിക്കില്ലെങ്കിലും ലബനാനിലെ സൈനിക നടപടി തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
Adjust Story Font
16
