ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഴിമതിക്കേസിൽ 10 വർഷം തടവ്
2024 ജൂലൈയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീന ഇന്ത്യയിൽ അഭയാർഥി ജീവിതം നയിക്കുകയാണ്

- Updated:
2026-02-02 09:26:23.0

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഴിമതിക്കേസിൽ 10 വർഷം ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. ധാക്കയിലെ പൂർബാചൽ ന്യൂ ടൗൺ സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ശിക്ഷ. ധാക്ക കോർട്ട്-4 ലെ സ്‌പെഷ്യൽ ജഡ്ജി റബിയുൽ ആലം ആണ് ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലായി അഞ്ച് വർഷം വീതം മൊത്തം 10 വർഷമാണ് ശിക്ഷ. ഇതേ കേസിൽ ഹസീനയുടെ അനന്തരവളായ തുലീപ് റിസ്‌വാന സിദ്ദീഖിന് നാല് വർഷം (ഓരോ കേസിലും രണ്ട് വർഷം വീതം) തടവ് വിധിച്ചിട്ടുണ്ട്. അനന്തരവനായ റദ്‌വാൻ മുജീബിനും മറ്റൊരു അനന്തരവളായ അസ്മിന സിദ്ദീഖിനും ഏഴ് വർഷം വീതവും ശിക്ഷ വിധിച്ചിട്ടുണ്ട്.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുറഹ്മാന്റെ മകളായ ഹസീന 1996- 2001, 2009- 2024 കാലയളവിലാണ് പ്രധാനമന്ത്രി പദവി വഹിച്ചത്. 2024 ജൂലൈയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയ ഹസീനക്കെതിരെ ബംഗ്ലാദേശിൽ നിരവധി കേസുകളുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൂട്ടക്കൊല നടത്തിയെന്ന കേസിൽ കോടതി നേരത്തെ ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു.
Adjust Story Font
16
