ശൈഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ് സർക്കാർ
ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി

ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) വിചാരണ പൂർത്തിയാകുന്നതുവരെ അവാമി ലീഗിന്റെ നിരോധനം തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഏറ്റവും അടുത്ത പ്രവർത്തി ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചെതെന്ന് മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ വ്യക്തമാക്കി. ശൈഖ് ഹസീനയെ പുറത്തക്കുന്നതിലേക്ക് നയിച്ച 2024 ജൂലൈ മാസത്തിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരാതിക്കാരുടെയും സാക്ഷികളുടെയും പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെയും അടക്കം സുരക്ഷാ പരിഗണിച്ചാണ് തീരുമാനം.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു.
2024 ജൂലൈയിൽ ഉണ്ടായ ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടത്. ഐക്യരാഷ്ടസഭയുടെ കണക്കുകൾ അനുസരിച്ച് പ്രക്ഷോഭം അടിച്ചമർത്താനുള്ള ഹസീന സർക്കാരിന്റെ ക്രൂര നടപടികളിൽ 1400 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ അവാമി ലീഗിന്റെ അധ്യക്ഷ കൂടിയായ ശൈഖ് ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. ഹസീനയുടെ ഭരണകാലത്തും അതുമായി ബന്ധപ്പെട്ടും ഉണ്ടായ സംഭവങ്ങളെ ട്രൈബ്യൂണൽ വിശദമായി പരിശോധിക്കും.
1949 ലാണ് അവാമി ലീഗ് രൂപീകൃതമായത്. 1971-ലെ വിമോചനയുദ്ധത്തിന് നേതൃത്വം നല്‍കിയതും അവാമി ലീഗായിരുന്നു
Adjust Story Font
16

