തുര്‍ക്കിയിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്; ആക്രമണകാരികളെ വധിച്ചു
വെടിവെപ്പുണ്ടായ ഉടൻ തന്നെ സുരക്ഷാ സേന തിരിച്ചടിച്ചു

- Updated:
2026-04-07 10:48:29.0

ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപമെത്തിയ പൊലീസ് Photo- Reuters
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ ഇസ്രായേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്. മൂന്ന് ആക്രമണകാരികളെ സുരക്ഷാ സേന വധിച്ചു. വെടിവെപ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
വെടിവെപ്പുണ്ടായ ഉടൻ തന്നെ സുരക്ഷാ സേന തിരിച്ചടിക്കുകയും ആക്രമണകാരികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. ഗസ്സയിലെ വംശഹത്യയെ തുടര്‍ന്ന് ഇസ്രായേലും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായതോടെ കഴിഞ്ഞ രണ്ട് വർഷമായി ഈ കോൺസുലേറ്റ് അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഇസ്രായേൽ നയതന്ത്രജ്ഞരാരും ഇവിടെ താമസിക്കുന്നില്ല. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി തുർക്കി നീതിന്യായ മന്ത്രി അക്കിൻ ഗുർലെക് അറിയിച്ചു.
2023 ഒക്ടോബർ 7ന് ആരംഭിച്ച ഗസ്സ വംശഹത്യയല്‍ ഇസ്രായേലിനെതിരെ തുർക്കി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോൺസുലേറ്റ് അടച്ചുപൂട്ടിയത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇസ്താംബൂളിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. ആക്രമണത്തിന് പിന്നിലെന്തെന്ന് വ്യക്തമല്ല.
Adjust Story Font
16
