ആസ്ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; 17കാരി മരിച്ചു
കരയില്‍ നിന്നും 100 മീറ്റര്‍ അകലെവെച്ചാണ് പെണ്‍കുട്ടി സ്രാവിന്റ ആക്രമണത്തിന് ഇരയാകുന്നത്.

ബ്രിസ്ബെയിന്‍: കടലില്‍ നീന്തുന്നതിനിടെ സ്രാവ് ആക്രമിച്ച 17കാരി മരിച്ചു. ആസ്ട്രേലിയയിലെ ബ്രിസ്ബെയിന്‍ ടൂറിസ്റ്റ് കേന്ദ്രമായ വൂറിം ബീച്ചിലാണ് ഞെട്ടിച്ച അപകടം. കരയില്‍ നിന്നും വെറും 100 മീറ്റര്‍ അകലെവെച്ചാണ് പെണ്‍കുട്ടി സ്രാവിന്റ ആക്രമണത്തിന് ഇരയാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വൈകീട്ടാണ് സംഭവം.
പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കടലില്‍ നീന്തിക്കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൊടുന്നനെ സ്രാവ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ഏത് വിഭാഗത്തില്‍പെട്ട സ്രാവാണ് അക്രമിച്ചതെന്ന് മനസിലായിട്ടില്ല.
അപകടത്തിന് പിന്നാലെ വൂറിം ബിച്ച് പ്രാദേശിക ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്. കലങ്ങിയ വെള്ളമായതിനാല്‍ സ്രാവിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളിലായി ഈ ഏരിയയില്‍ സ്രാവുകളെ പല തവണ കണ്ടതായി പ്രാദേശിക അധികാരികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അപകട സാധ്യത അറിഞ്ഞിട്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
2025ല്‍ ഇത് രണ്ടാമത്തെ മരണമാണ് സ്രാവിന്റെ ആക്രമണം മൂലം ആസ്ട്രേലിയയില്‍ സംഭവിക്കുന്നത്. പരിചയസമ്പന്നനായ സർഫർ, ലാൻസ് ആപ്പിൾബി ദക്ഷിണ ആസ്‌ട്രേലിയയുടെ തീരത്ത് സ്രാവിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജനുവരി രണ്ടാനായിരുന്നു.
Adjust Story Font
16

