'എഐ യുഗത്തിൽ സമ്പന്നനാവുക ഈ വ്യക്തിമാത്രം'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഐ ഗോഡ്ഫാദർ
നിരവധി കമ്പനികൾ ഇപ്പോൾ തന്നെ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്

വാഷിംഗ്ടൺ: എഐ സാർവത്രികമായതോടെ പലമേഖലകളിലും തൊഴിൽനഷ്ടങ്ങളുണ്ടാവുന്നുണ്ട്. പല ആഗോള കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് എഐയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിൻടൺ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഹിൻടണിന്റെ വെളിപ്പെടുത്തൽ.
ഐബിഎം, ടിസിഎസ്, ആമസോൺ ഉൾപ്പടെയുള്ള വൻകിട കമ്പനികൾ ആളുകളെ പിരിച്ചുവിടുന്നതിനാണ് സാക്ഷ്യം വഹിക്കുന്നത്. അവസാനമായി പിരിച്ചുവിടൽ പ്രഖ്യാപിച്ചത് ആമസോൺ ആയിരുന്നു. ആയിരം കോടി രൂപ എഐ റിസർച്ചുകൾക്കായി നിക്ഷേപിക്കുമെന്നും ആമസോൺ അറിയിച്ചിരുന്നു. എന്നാൽ, ഇത്തരം പിരിച്ചുവിടലുകളെ തടഞ്ഞുനിർത്തുക സാധ്യമല്ലെന്നും എഐ വികസിച്ച് നിങ്ങളുടെ ജോലിപോവുമ്പോൾ സമ്പന്നനാവുക എലോൺ മസ്‌ക് മാത്രമാണെന്നാണ് ഹിൻടൺ പറയുന്നത്. ഇതൊരു സാമൂഹ്യവിപത്താണ്. ഈ മത്സരത്തിൽ ടെക് കോടീശ്വരൻമാർ മാത്രമേ വിജയിക്കൂ എന്നും അദ്ദേഹം പറയുന്നുണ്ട്.
താൻ സമ്പന്നനാവുമ്പോൾ മറ്റുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന കാര്യം എലോൺ മസ്‌ക് കാര്യമാക്കുന്നില്ല. എഐയുടെ വികസനത്തിനെതിരായോ എലോൺമസ്‌ക്കിനെതിരായോ അല്ല ഹിന്റൺ പറയുന്നത്. എഐയുടെ വികാസത്തിന്റെ ഭാഗമായി ഉണ്ടാവാൻ പോവുന്ന സാമൂഹ്യവിപത്തിലേക്കാണ് ഹിൻടൺ വിരൽ ചൂണ്ടുന്നത്.
Adjust Story Font
16

