'അവർ ആണവായുധ പരീക്ഷണങ്ങളിലേക്ക് കടക്കുകയായിരുന്നു, അമേരിക്ക ഇടപെട്ടാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്'; വീണ്ടും അവകാശവാദവുമായി ട്രംപ്
ആറേഴ് വിമാനങ്ങൾ യുദ്ധത്തിനിടെ തകർന്നെന്നും ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ - പാക് യുദ്ധം പരിഹരിച്ചത് അമേരിക്കയാണെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. ആറേഴ് വിമാനങ്ങൾ യുദ്ധത്തിനിടെ തകർന്നു. അവർ ആണവായുധ പരീക്ഷണങ്ങളിലേക്ക് കടക്കുകയായിരുന്നു. അമേരിക്ക ഇടപെട്ടാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള അലാസ്ക ഉച്ചകോടിക്ക് മുമ്പാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സമാധാനം സ്ഥാപിക്കാൻ മധ്യസ്ഥത വഹിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്.'കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഞാൻ ആറ് യുദ്ധങ്ങൾ പരിഹരിച്ചു.എനിക്ക് അതിൽ വളരെ അഭിമാനമുണ്ട്. റുവാണ്ടയുമായുള്ള കോംഗോയിൽ 31 വർഷമായി ഒരു യുദ്ധം നടന്നു. അവയിൽ ആറെണ്ണം ഞങ്ങൾ പരിഹരിച്ചു. സമാധാനം സ്ഥാപിച്ചു. ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആറോ ഏഴോ വിമാനങ്ങൾ തകർന്നുവീണു.അവര്‍ ഒരുപക്ഷേ ആണവായുധങ്ങൾ ഉപയോഗിച്ചെനേ... ഞങ്ങൾ അത് പരിഹരിച്ചു'. ട്രംപ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ അഞ്ച് പാകിസ്താന്‍ യുദ്ധവിമാനങ്ങളും മറ്റൊരു വലിയ വിമാനവും വെടിവച്ചിട്ടതായി എയർ ചീഫ് മാർഷൽ സ്റ്റാഫ് അമർ പ്രീത് സിംഗ് അടുത്തിടെ പറഞ്ഞിരുന്നു. വെടിവച്ചിട്ട വിമാനങ്ങളിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങളും മറ്റൊന്ന് ഒരു AWACS (എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം) ഉം ആയിരുന്നു.ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താൻ വ്യോമസേനക്കുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ആദ്യമായിട്ടായിരുന്നു ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തുന്നത്.
ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നെന്ന് കേന്ദ്രം നേരത്തെ അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം പാക് വ്യോമസേനയ്ക്കു വലിയ നഷ്ടമുണ്ടാക്കിയെന്നാണ് കേന്ദ്രം പറഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലുമടക്കം വ്യോമസേനയ്ക്ക് 20 ശതമാനത്തോളം നഷ്ടമുണ്ടായി. വ്യോമതാവളങ്ങളിലുണ്ടായിരുന്ന എഫ്-16, ജെ-17 ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങളും തകർന്നു.നിയന്ത്രണ രേഖയിൽ നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ ബങ്കറുകളും പാക് സൈനിക പോസ്റ്റുകളും തകർത്തതായും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം,ഈ അവകാശ വാദങ്ങള്‍ പാകിസ്താന്‍ തള്ളിയിരുന്നു.
Adjust Story Font
16

