ട്രംപിന്റെ ഗസ്സ പദ്ധതിയിൽ ഹമാസ് നിലപാട് ഉറ്റുനോക്കി ലോകം; നാലുദിവസത്തിനുള്ളിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്ന താക്കീതുമായി യുഎസ്
ഇസ്രായേൽ പിന്തുണയോടെ അമേരിക്ക അവതരിപ്പിച്ച ഇരുപതിന പദ്ധതിക്ക് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു

നെതന്യാഹു,ട്രംപ് Photo|AFP
ഗസ്സ സിറ്റി:ഗസ്സ യുദ്ധവിരാമം ലക്ഷ്യമിട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൈമാറിയ ഇരുപതിന പദ്ധതി സംബന്ധിച്ച് ഹമാസ് നേതാക്കൾക്കിടയിൽ ചർച്ച തുടരുന്നു. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഗസ്സയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമെന്ന് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഹമാസ് അനുകൂല തീരുമാനം അറിയിച്ചില്ലെങ്കില്‍ ഇസ്രായേൽ ആവശ്യമായത് ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ താൽപര്യങ്ങൾക്ക് ഊന്നൽ നൽകുന്ന യു എസ് പദ്ധതി സംബന്ധിച്ച് ഹമാസ് നേതാക്കൾക്കിടയിൽ ആശയവിനിമയം തുടരുകയാണ്. ഖത്തർ, ഈജിപ്ത്, തുർക്കി നേതാക്കൾ ഹമാസുമായി ചർച്ച നടത്തി വരുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഇസ്രായേൽ പിന്തുണയോടെ അമേരിക്ക അവതരിപ്പിച്ച ഇരുപതിന പദ്ധതിക്ക് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നേതൃത്വത്തെയും ശ്രമങ്ങളെയും സൗദിക്ക് പുറമെ ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. എത്രയും വേഗം പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞ്ഞു.
യൂറോപ്യൻ യൂനിയനും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ഇരുപതിന പദ്ധതിയിൽ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് ഖത്തർ നിർദേശിച്ചു. യു.എസ് സമർപ്പിച്ച ഇരുപതിന പദ്ധതിയിൽ വരുത്തുന്ന ഒരു മാറ്റവും സ്വീകാര്യമല്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
അതിനിടെ, വെടിനിർത്തൽ നീക്കങ്ങൾക്കിടയിലും ഗസ്സയിൽ കൊടും ക്രൂരത തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 48 പേരാണ് കൊല്ലപ്പെട്ട ത്. സഹായംതേടിയെത്തിയ 12 പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പടും. ഗസ്സക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങൾ പങ്കുചേരുന്ന ഗ്ലോബൽ സുമുദ് ഫ്ളോട്ടില നാളെ തീരത്തെത്തും. ഫ്ളോട്ടിലയടെ ഭാഗമായ അമ്പതോളം യാനങ്ങൾ പിടിച്ചെടുക്കാനും സന്നദ്ധ പ്രവർത്തകരെ പിടികൂടാനും ഇസ്രായേൽ നാവികസേന ഒരുക്കം ഊർജിതമാക്കി. അപകടാവസ്ഥ മുൻനിർത്തി ഫ്ലോട്ടിലക്ക് അകമ്പടി സേവിച്ച കപ്പൽ ഇറ്റലി. തിരികെ വിളിച്ചു. നിലവിലെ സമാധാനനീക്കത്തിന് ദോഷം ചെയ്യമെന്നതിനാൽ ഫ്ളോട്ടില ഗസ്സ യാത്ര നിർത്തി വെക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.
Adjust Story Font
16

