ലക്ഷ്യം കൈവരിച്ചു; യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
ഇറാനുമായി സംസാരിക്കാൻ തയാറാണെങ്കിലും വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം അവസാനിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുദ്ധലക്ഷ്യങ്ങൾ ഏറെക്കുറെ കൈവരിച്ചതായും സമൂഹ മാധ്യമ പോസ്റ്റിൽ ട്രംപ് കുറിച്ചു. ഇറാനുമായി സംസാരിക്കാൻ തയാറാണെങ്കിലും വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു.
പുതുതായി 3 യുദ്ധകപ്പലുകളെയും 4500 സൈനികരെയും അണിനിരത്തി ഇറാനെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ നീക്കം നടത്തുന്നതിനിടയിൽ ആണ് ട്രംപിന്‍റെ മലക്കം മറിച്ചിൽ. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമല്ലെന്ന് ട്രംപ് പറഞ്ഞു.പ്രതിസന്ധി പരിഹരിക്കാൻ ഊർജിത നീക്കം നടത്തുമെന്ന് ചൈനയും ഫ്രാൻസും അറിയിച്ചു.
ഖാർഗ് ദ്വീപിന്‍റെ നിയന്ത്രണം കൈക്കലാക്കി ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള യു എസ് നീക്കം സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കും. മേഖലയിലെ തങ്ങളുടെ താവളങ്ങൾ കപ്പലുകളുടെ സുരക്ഷാ നീക്കത്തിൽ അമേരിക്കക്ക് വിട്ടുകൊടുക്കാൻ ബ്രിട്ടൻ അനുമതി നൽകി.
അതിനിടെ, ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ച് ഇരുനൂറോളം പേർക്ക് പരിക്കും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി . ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിന്‍റെ ഹൈഫ റിഫൈനറി സ്തംഭിച്ചു.ആക്രമണം ഉത്പാദനത്തിലും വിതരണത്തിലും തടസ്സം സൃഷ്ടിച്ചു. സ്ഥിതി സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കുമെന്നാണ് സ്ഥിരീകരണം.
അതേസമയം ആവശ്യപ്പെടുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പൂർണവും സമഗ്രവും സുസ്ഥിരവുമായ യുദ്ധവിരാമം ആണ് വേണ്ടത്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല. ഇറാനെ ആക്രമിക്കുന്ന കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. യുദ്ധം നിർത്താൻ പല രാജ്യങ്ങളും രംഗത്തുണ്ട്. ഇക്കാര്യത്തിൽ തുറന്ന മനസാണ് ഇറാന്‍റെതെന്നും അരാഗ്ചി വ്യക്തമാക്കി.
Adjust Story Font
16

