Quantcast

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരും, ഇറാൻ്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കും -ട്രംപ്

ഹോര്‍മുസില്‍ ഇടപെടാമെന്ന് നാറ്റോ സൈനിക സഖ്യം തന്നെ അറിയിച്ചെന്നും എന്നാല്‍ ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു

MediaOne Logo
Trump says US will get Iran’s enriched uranium
X

വാഷിങ്ടണ്‍ ഡിസി: ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചിരിക്കെ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായി സമാധാന കരാറിലെത്തും വരെ ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ വാക്കുകള്‍. ഇറാനുമായി മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം തുടരേണ്ടിവരൂവെന്നും ട്രംപ് പറഞ്ഞു.

ലെബനാനില്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രായേലിനെ വിലക്കിയെന്ന് ട്രംപ് പറഞ്ഞു. ലെബനാനില്‍ ഇനി ഇസ്രായേല്‍ ബോംബ് വര്‍ഷിക്കില്ല. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കും. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാന്‍ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ പാക് പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫിനും സൈനിക മേധാവി അസിം മുനീറിനും ട്രംപ് നന്ദി പറഞ്ഞു. ഹോര്‍മുസില്‍ ഇടപെടാമെന്ന് നാറ്റോ സൈനിക സഖ്യം തന്നെ അറിയിച്ചെന്നും എന്നാല്‍ ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, ഹോര്‍മുസ് തുറന്നിട്ടും യുഎസ് നാവിക ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് വഴി സൈനിക കപ്പലുകള്‍ക്ക് അനുമതി നല്‍കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ മരവിപ്പിച്ച 20 ബില്യന്‍ ഡോളറിന്റെ സ്വത്തുക്കള്‍ കൈമാറാന്‍ അമേരിക്ക തയാറായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ലെബനാനിലെ ഹിസ്ബുല്ലക്കെതിരായ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഹിസ്ബുല്ലയെ സമ്പൂര്‍ണമായി നശിപ്പിക്കുമെന്നും ലെബനാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ നെതന്യാഹു പറഞ്ഞു.

TAGS :

Next Story