ഗസ്സയിൽ ഇസ്രായേൽ പട്ടിണി അടിച്ചേൽപ്പിക്കുന്നുവെന്ന് യുഎൻ ഏജൻസി; മരുന്ന് ക്ഷാമം നിരവധി മരണങ്ങൾ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ്
ഗസ്സയിലെ യുഎൻ ഭക്ഷ്യശേഖരം പൂർണമായി തീർന്നുവെന്നാണ് ഏജൻസിയുടെ റിപ്പോർട്ട്

ഗസ്സസിറ്റി: ഇസ്രായേൽ വംശഹത്യ തുടരുന്ന ഗസ്സയിൽ 24 മണിക്കൂറിനിടെ 46 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കനത്ത ബോംബിങ്ങിനും ഷെല്ലാക്രമണത്തിനും ഇടയില്‍ പട്ടിണിയും രൂക്ഷമാകുകയാണ്.
ഗസ്സയിൽ ഇസ്രായേൽ, പട്ടിണി അടിച്ചേൽപ്പിക്കുകയാണെന്നാണ് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി കുറ്റപ്പെടുത്തുന്നത്. ഗസ്സയിലെ യുഎൻ ഭക്ഷ്യശേഖരം പൂർണമായി തീർന്നുവെന്നും ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
മരുന്ന് ക്ഷാമം നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കുമെന്നും യുഎൻ മുന്നറിയിപ്പ് നല്‍കുന്നു. ഹമാസ് ചെറുത്ത്നിൽപ്പിൽ ഒരു മേജർ മരണപ്പെട്ടതായി ഇസ്രായേൽ പറഞ്ഞു. അതിനിടെ, ഗസ്സയോട് അനുഭാവം പുലർത്തണമെന്ന് നെതന്യാഹുവിനോട് യുഎസ് പ്രസിഡന്റ് ട്രംപ്, നിർദ്ദേശിച്ചെങ്കിലും സഹായം എത്തിക്കാൻ നടപടിയായില്ല.
ഗസ്സയിലെ കുട്ടികളെയാണ് വിശപ്പും പട്ടിണിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത്. 16 വയസ്സിന് താഴെയുള്ളവരിൽ പോഷകാഹാരക്കുറവ് വർദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. വേൾഡ് ഫുഡ് പ്രോഗ്രാമിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണെ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി ഹമാസ് പ്രതിനിധി സംഘം ശനിയാഴ്ച ഈജിപ്തിലെ കെയ്‌റോയിലെത്തി. ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ചതായി ഹമാസ് വ്യക്തമാക്കി. ഇസ്രായേലിന്റെ ഉപരോധം മൂലം ഗസ്സയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെക്കുറിച്ചും ഭക്ഷണ, മെഡിക്കൽ സാമഗ്രികളുടെ അഭാവത്തെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്യുന്നുണ്ട്.
Adjust Story Font
16

