'ഇറാന്‍റെ എണ്ണ സ്വന്തമാക്കും, ഖാർഗ് ദ്വീപ് പിടിച്ചടക്കും'; ഡൊണാൾഡ് ട്രംപ്
ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ഐലൻഡ് വഴിയാണ്

വാഷിംഗ്ടൺ: ഇറാന്‍റെ എണ്ണ സ്വന്തമാക്കുമെന്നും ഖാർഗ് ദ്വീപ് പിടിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. പ്രസിഡന്‍റ് നിക്കോളാസ് മധുറോയെ പിടികൂടി വെനിസ്വലയുടെ എണ്ണക്ക് മേൽ അനിശ്ചിതകാലത്തേക്ക് നിയന്ത്രണം കയ്യടക്കിയ മാതൃകയാണ് ഇറാനിൽ മുന്നിൽ കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
"സത്യം പറഞ്ഞാൽ, ഇറാനിലെ എണ്ണ എടുക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം,പക്ഷേ യുഎസിലെ ചില മണ്ടന്മാർ 'നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?' എന്ന് ചോദിക്കാറുണ്ട്, പക്ഷേ അവർ മണ്ടന്മാരാണ്" ട്രംപ് പറയുന്നു. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ഐലൻഡ് വഴിയാണ്. ഈ ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചു. "ചിലപ്പോൾ നമ്മൾ ഖാർഗ് ഐലൻഡ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല. നമുക്ക് മുന്നിൽ ഒരുപാട് വഴികളുണ്ട്," എന്നാണ് അദ്ദേഹം പറഞ്ഞത്.
ഖാർഗ് ഐലൻഡ് പിടിച്ചെടുത്താൽ കുറച്ചുകാലം അവിടെ സൈന്യത്തിന് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടുത്തെ പ്രതിരോധം വളരെ ദുർബലമാണെന്നും എളുപ്പത്തിൽ പിടിച്ചെടുക്കാമെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.
ഗൾഫ് രാജ്യങ്ങളിലുടനീളം സംഘർഷം പടർന്നുപിടിക്കുകയും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയും അസംസ്കൃത എണ്ണവില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്‍റെ പരാമര്‍ശം. 10,000 ത്തോളം സൈനികരെ ഇറാനിലേക്ക് അയച്ചുകൊണ്ട് പെന്‍റഗൺ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന.
Adjust Story Font
16

